പാര്‍ലമെന്റ് അക്രമം: ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; തിങ്കളാഴ്ച പ്രമേയം അവതരിപ്പിക്കും

യുഎസ് പാര്‍ലമെന്റിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവരാന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. ഇതുസംബന്ധിച്ച പ്രമേയം ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച ജനപ്രതിനിധിസഭയില്‍ കൊണ്ടുവരും. സ്ഥാനമൊഴിയാന്‍ വെറും പത്തുദിവസം മാത്രം ശേഷിക്കെയാണ് നടപടി. അക്രമത്തിന്റെ ഉത്തരവാദിത്തം ട്രംപിനായതിനാല്‍ പുറത്താക്കണമെന്നും ഇംപീച്ച് ചെയ്യണമെന്നും ഭരണ രംഗത്തും സെനറ്റിലും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

ഇംപീച്ച് ചെയ്യപ്പെടുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുറത്തു പോകുന്ന ആദ്യ പ്രസിഡന്റാകും ട്രംപ്. ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് നിയുക്ത പ്രസിഡന്റ് ജോബൈഡനും രംഗത്തെത്തി. ട്രംപ് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കുകയാണെന്നും നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

എന്നാല്‍ ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നടപടി രാഷ്ട്രീയ പ്രേരിതവും രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. നേരത്തേ 2019 ലും ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ കൂടുതലുള്ള സെനറ്റില്‍ തീരുമാനം തള്ളിപ്പോവുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരിക്കേ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്ന ആദ്യ പ്രസിഡന്റ് എന്ന ചീത്തപ്പേരാണ് ട്രംപ് നേടിയിരിക്കുന്നത്. അക്രമങ്ങളിലും തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കെതിരായ നിരന്തര പ്രസ്താവനകളിലും മനംമടുത്ത് നിരവധി റിപ്പബ്ലിക്കന്‍ നേതാക്കള്‍ ട്രംപിനെ വിട്ടൊഴിയുന്നു എന്ന വാര്‍ത്തകളും പുറത്തുവരികയാണ്. തെരഞ്ഞെടുപ്പ് ഫലം വിപരീതമായ സമയം മുതലേ ട്രംപ് നിരവധി ഉദ്യോഗസ്ഥരെ അപ്രതീക്ഷിതമായി പുറത്താക്കിയ നടപടികളും ഭരണരംഗത്തെ ഞെട്ടിച്ചിരുന്നു. പ്രമുഖരായ പല ഉദ്യോഗസ്ഥരും സ്ഥാനം ഒഴിയുകയും ചെയ്തു.

അതേസമയം സമൂഹമാദ്ധ്യമമായ ട്വിറ്റര്‍ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് എന്നേക്കുമായി മരവിപ്പിച്ചു. യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറി പ്രക്ഷോഭം നടത്താന്‍ അണികളെ പ്രേരിപ്പിച്ചതിന്റെ പേരിലാണ് ട്വിറ്ററിന്റെ നടപടി. ആദ്യം ഇരുപത്തിനാല് മണിക്കൂര്‍ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍ ഭാവിയിലും ട്രംപ് പ്രകോപനമുണ്ടാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കാണിച്ചാണ് സ്ഥിരമായി അക്കൗണ്ട് നീക്കിയത്. ഇതിനിടെ അക്രമണങ്ങള്‍ക്ക് പ്രേരണ നല്‍കുമെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് എന്നന്നേക്കുമായി വിലക്ക് ഏര്‍പ്പെടുത്തി. മുന്‍പ് കാപ്പിറ്റോള്‍ കലാപത്തെ തുടര്‍ന്ന് 12 മണിക്കൂര്‍ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കിയതിന് പുറമേയാണിത്.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തില്ലെന്ന് ട്രംപ് തന്റെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ബൈഡന്റെ വിജയം അംഗീകരിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച ട്രംപ് അധികാര കൈമാറ്റം നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ താന്‍ പങ്കെടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. തന്നെ നിശബ്ദനാക്കാന്‍ കഴിയില്ലെന്നും ട്രംപ് പ്രതികരിച്ചു. ഡെമോക്രാറ്റുകളുമായി ചേര്‍ന്ന് ട്വിറ്റര്‍ ജീവനക്കാര്‍ അക്കൗണ്ട് നീക്കാന്‍ ഗൂഢോലാചന നടത്തുകയായിരുന്നു. ഏഴരക്കോടി ദേശസ്‌നേഹികള്‍ തനിക്ക് വോട്ട് ചെയ്തതായും ട്രംപ് വ്യക്തമാക്കി. പുതിയ ഭരണനേതൃത്വം സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന ട്വീറ്റാണ് ട്രംപ് ഏറ്റവും ഒടുവില്‍ ചെയ്തത്.