എത്ര കൊറോണ വൈറസ് അകത്തു കയറുന്നു എന്നത് പ്രധാനം

ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് കൊറോണയെ ഇല്ലാതാക്കാനുള്ള നടപടികളാണ് എല്ലായിടത്തും നടത്തുന്നത്. നിരവധിപ്പേര്‍ വൈറസ് മൂലമുള്ള മരണത്തിന് കീഴടങ്ങിയെങ്കിലും ധാരാളം ആളുകള്‍ വൈറസില്‍ നിന്നും രക്ഷപെടുകയും ചെയ്തു. കൊവിഡ് എന്തുകൊണ്ട് ചിലരില്‍ മാത്രം മരണത്തിന് കാരണമാകുന്നു? ഇനിയും ഉണ്ടാകേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഡോ. കെ പി അരവിന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്.

കുറിപ്പ് വായിക്കാം

ചൈനയിലെ കോവിഡ് രക്തസാക്ഷിയായ ഡോക്ടര്‍ ലി വെന്‍ലിയാങ്ങ് മരണപ്പെട്ടപ്പോള്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യമുണ്ട്. അദ്ദേഹത്തിന് 33 വയസ്സു പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാധാരണയായി കോവിഡ് മരണങ്ങള്‍ അധികവും പ്രായാധിക്യം ഉള്ളവരിലോ മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരിലോ ആയി ഒതുങ്ങുന്നു. എന്നാല്‍ ലി വെന്‍ലിയാങ്ങ് ആ ഗണത്തില്‍ പെടുന്ന ആളായിരുന്നില്ല. എന്നിട്ടും എന്ത് കൊണ്ട് അദ്ദേഹം മരണപ്പെട്ടു? നിരന്തരമായ രോഗികളുമായി സമ്പര്‍ക്കം മൂലം, അതും ഇത്തരമൊരു രോഗം ഉണ്ടെന്ന് കൃത്യമായി അറിയുന്നതിന് മുന്‍പേ, വളരെ കൂടുതല്‍ തോതില്‍ വൈറസ് കണങ്ങള്‍ അകത്ത് ചെന്നത് കൊണ്ടായിരിക്കുമോ?

ആലോചിച്ച് നോക്കുമ്പോള്‍ സാമാന്യ ബുദ്ധിക്കും ശാസ്ത്ര ബുദ്ധിക്കും നിരക്കുന്നതാണീ അനുമാനം.

ശരീരത്തിനകത്തെ യുദ്ധത്തിന്റെ ശാസ്ത്രം

ഒരു വൈറസ് മനുഷ്യശരീരത്തിന് അകത്തു കടന്നു കഴിഞ്ഞാല്‍ പിന്നെ എന്തു സംഭവിക്കുന്നു എന്നത് നിര്‍ണയിക്കുന്നത് വൈറസ്സും ശരീരത്തിലെ പ്രതിരോധ കോശങ്ങളും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ പരിണിത ഫലമാണ്. വൈറസ് കണങ്ങള്‍ ആദ്യമായി ശരീരത്തില്‍ കയറുമ്പോള്‍ അതിനെ നേരിടുന്നത് സ്വാഭാവിക പ്രതിരോധത്തിനു (Innate immunity) വേണ്ടി നിയോഗിക്കപ്പെട്ട ചില കോശങ്ങളാണ്. പാറാവുകാരുടെ ജോലിയാണ് ഇവര്‍ക്ക്. ”സാധാരണ ശരീരത്തില്‍ കാണാത്ത ഏതോ കുഴപ്പക്കാരന്‍” എന്ന് മാത്രം മനസ്സിലാക്കാനേ ഇവര്‍ക്കു കഴിയൂ. ഇവര്‍ ഇത് ചില സിഗ്‌നലുകള്‍ വഴി വിളിച്ചു പറയുകയും അതിന്റെ ഫലമായി ആ പ്രദേശത്ത് ചെറിയ തോതില്‍ വീക്കം ഉണ്ടാവുകയും വൈറസുകള്‍ നീക്കം ചെയ്യപെടുകയും ചെയ്യും. എന്നാല്‍ ഈ പ്രതിരോധം ശക്തി കുറഞ്ഞതാണ്. ചെറിയൊരു പോലീസ് ആക്ഷന്‍. അത്ര മാത്രം. വൈറസ്സുകള്‍ എണ്ണത്തില്‍ വളരെ കുറവെങ്കില്‍ ഓകെ. അല്ലെങ്കില്‍ കുറെയേറെ അവശേഷിക്കും. അവ കോശങ്ങള്‍ക്കുള്ളില്‍ കയറിപ്പറ്റി പെരുകാന്‍ തുടങ്ങും. അപ്പോഴേക്ക് പട്ടാളം തന്നെ ഇറങ്ങേണ്ടി വരും. ഇതാണ് ആര്‍ജിത പ്രതിരോധം (acquired immunity). അതായത് ആ പ്രത്യേക രോഗാണുവിനെതിരെയുള്ള കൃത്യമായ പ്രതിരോധം. ഈ രോഗാണുവിനെ നേരത്തേ തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ – ഒന്നുകില്‍ മുന്‍പ് ഇതേ രോഗം പിടിപെട്ടതു മൂലം, അല്ലെങ്കില്‍ ഈ രോഗത്തിനെതിരെ വാക്‌സീന്‍ എടുത്തിട്ടുണ്ടെങ്കില്‍ – വലിയ തോതില്‍ പ്രതിരോധകോശങ്ങളുടെ ഒരു വന്‍ ബറ്റാലിയന്‍ ഉടന്‍ അവിടെയെത്തി വൈറസ്സിനെ നീക്കം ചെയ്യും. SARS-CoV-2 നെ പോലെ തികച്ചും പുതിയ രോഗാണു ആണെങ്കില്‍ ആരിലും ആ മുന്‍പരിചയം ഉണ്ടാവില്ലല്ലോ. അപ്പോള്‍ ആദ്യമായി വൈറസ്സിനെ തിരിച്ചറിയാനും അതിനെതിരെ പ്രതികരിച്ച് നശിപ്പിക്കാനും കഴിവുള്ള കോശങ്ങളുടെ ഒരു വന്‍ പട ഉണ്ടാക്കിയെടുക്കണം. ഇതിനു സമയമെടുക്കും. പുതിയതായി നിര്‍മിച്ചെടുക്കുന്ന ബറ്റാലിയനിലെ പടയാളികളാണ് കൃത്യമായി ഈ രോഗാണുവിനെ നേരിടാന്‍ കഴിവുള്ള പല തരം ലിംഫോസൈറ്റുകള്‍. പടക്കോപ്പുകളാണ് ആന്റിബോഡികള്‍. ഇതൊക്കെതയ്യാറായിക്കൊണ്ടിരിക്കുമ്പോഴും വൈറസ്സ് പെരുകിക്കൊണ്ടിരിക്കും. പടയൊരുക്കം പൂര്‍ത്തിയാവുന്നതിനു മുന്‍പ് വൈറസ്സ് പെരുകി എണ്ണത്തില്‍ വളരെയേറെയായാല്‍ പ്രതിരോധ പട്ടാളത്തിന് അതിനെ കീഴടക്കാന്‍ പൊരിഞ്ഞ യുദ്ധം തന്നെ നടത്തേണ്ടി വരും. ഈ യുദ്ധത്തിന്റെ നാശനഷ്ടങ്ങള്‍ ശ്വാസകോശത്തിലും ചിലപ്പോള്‍ മറ്റിടങ്ങളിലും തീവ്രരോഗമായി അനുഭവപ്പെടും. പലപ്പോഴും ഈ നാശനഷ്ടങ്ങള്‍ അധികമായതുകൊണ്ടോ വൈറസ്സിനെ കീഴടക്കുന്നതില്‍ പരാജയപ്പെട്ടതു മൂലമോ മരണം സംഭവിക്കാം.

നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം

ഇവിടെയാണ് നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിന്റെ പ്രാധാന്യം. ആദ്യം തന്നെ വൈറസ് അകത്ത് കയറുമ്പോഴുള്ള അവയുടെ ആകെ എണ്ണത്തിന്റെ പ്രസക്തി. ഏതാനും കണികകള്‍ മാത്രമെങ്കില്‍ സ്വാഭാവിക പ്രതിരോധം തന്നെ മതി അതിനെ നീക്കം ചെയ്യാന്‍. കുറച്ച് കൂടെ എണ്ണത്തില്‍ കൂടുതലെങ്കില്‍ ആര്‍ജ്ജിത പ്രതിരോധം വേണം. പക്ഷെ അവ പെരുകി വലിയ തോതില്‍ നാശമുണ്ടാക്കാന്‍ തുടങ്ങുമ്പോഴേക്ക് പ്രതിരോധ സൈന്യം സജ്ജമാവുകയും രോഗാണുവിനെ കീഴ്‌പ്പെടുത്തുകയും ചെയ്യും. തുടക്കത്തിലേ വളരെ കൂടുതല്‍ വൈറസ് കണങ്ങള്‍ ഒന്നിച്ച് കയറിപ്പറ്റിയാല്‍ പ്രതിരോധസേന രൂപപ്പെട്ടു വരുമ്പോഴേക്കും വൈറസ്സുകള്‍ അനിയന്ത്രിതമായി പെരുകി കഠിനരോഗത്തിനു വഴി തെളിച്ചിരിക്കും. പലരും മരണപ്പെടുകയും ചെയ്യും.
എന്താണ് കുറവ് വൈറസ്സുകളോ കൂടുതല്‍ വൈറസ്സുകളോ അകത്തു കയറുന്നതെന്ന് നിശ്ചയിക്കുന്ന ഘടകങ്ങള്‍? ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രീതി തന്നെ പ്രധാനം. ഏറ്റവുമധികം വൈറസ് കണങ്ങള്‍ അകത്തു കയറുന്ന സാഹചര്യം വൈറസ് വാഹകരായവര്‍ ഉള്‍പ്പെടുന്ന അനേകം പേര്‍ അടുത്തടുത്ത് അടഞ്ഞ മുറിയില്‍ ഇരിക്കുന്ന സാഹചര്യത്തിലാണ്. എയര്‍ കണ്ടീഷനിങ്ങ് തണുപ്പിലൂടെ വൈറസ്സിന്റെ നിലനില്‍പ്പിനേയും വ്യാപനത്തേയും സഹായിക്കും. സെന്‍ട്രല്‍ എയര്‍ കണ്ടീഷനിങ്ങ് ആണെങ്കില്‍ പല മുറികളിലേക്ക് അണുബാധ വ്യാപിക്കാന്‍ ഇടയാവും. കൊറിയയിലെ ദേഗുവിലും ഡെല്‍ഹിയിലെ നിസാമുദ്ദീനിലുമൊക്കെ അടഞ്ഞ സ്ഥലങ്ങളില്‍ മതപരമായ ചടങ്ങുകള്‍ക്ക് ഒട്ടനവധി പേര്‍ ഒന്നിച്ചു കൂടിയ സാഹചര്യത്തില്‍ അത് സമൂഹവ്യാപനത്തിനു കാരണമായി. ഇങ്ങനെ രോഗം കിട്ടിയവരില്‍ തീവ്രരോഗവും മരണനിരക്കും കൂടുതലാവാനുള്ള സാദ്ധ്യതയുള്ളതായും കാണുന്നു. ലബോറട്ടറി പരീക്ഷണങ്ങളില്‍ ഇത് സ്ഥിരം കാണുന്ന പ്രതിഭാസമാണ്. ചെറിയ ഡോസ് വൈറസ് നല്‍കിയ എലികള്‍ ചെറിയ രോഗലക്ഷണങ്ങള്‍ക്ക് ശേഷം സുഖപ്പെടുമ്പോള്‍ വലിയ ഡോസ് ലഭിച്ചവ തീവ്രരോഗം വന്നു മരണപ്പെടുന്നു. മനുഷ്യനിലും ഇതു ബാധകമാവാതിരിക്കാന്‍ കാരണമൊന്നുമില്ല.

പൊതുവില്‍ അണു പകരുന്നത് രണ്ട് മാര്‍ഗ്ഗങ്ങളിലൂടെയാണ്. ഒന്ന് മറ്റൊരാളുടെ സ്രവങ്ങള്‍ കലര്‍ന്ന വായു ശ്വസിക്കുന്നതിലൂടെ. അടുത്തു നിന്ന് രോഗവാഹകര്‍ ചുമയ്ക്കുകയും തുമ്മുകയും ഒക്കെ ചെയ്യുന്നതാണ് ഉദാഹരണം. നേരത്തെ സൂചിപ്പിച്ചതുപോലെ അടഞ്ഞ എ.സി മുറികള്‍, തീയറ്റര്‍, ഷോപ്പിങ്ങ് മാളുകള്‍, ശീതികരിച്ച എ.സി റസ്റ്റോറന്റകള്‍ എന്നിവയിലൊക്കെ വൈറസ് കണങ്ങള്‍ അടങ്ങിയ ചെറുതുള്ളികള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കാം.
ഏറെ നേരം ഈ വായു ശ്വസിക്കുന്നതു വഴി കൂടുതല്‍ വൈറസ് കണങ്ങള്‍ അകത്തു ചെന്നേക്കാം. രോഗം പകരുന്ന രണ്ടാമത്തെ മാര്‍ഗ്ഗം അണുക്കള്‍ പതിച്ച വസ്തുക്കളില്‍ നിന്നാണ്. അതില്‍ തൊട്ട് പിന്നെ ആ കൈ കൊണ്ട് മുഖം തൊടുന്ന പ്രക്രിയയിലൂടെയാണ് ഇത് സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രവേശിക്കുന്ന വൈറസ് കണങ്ങളുടെ എണ്ണം താരതമ്യേന കുറവായിരിക്കാനാണ് സാദ്ധ്യത. ശൈത്യ കാലവസ്ഥയും കൂടുതല്‍ പ്രായമായവര്‍ അധികമായി ഷോപ്പിങ്ങ് മാളുകള്‍ പോലുള്ള അടഞ്ഞ ഇടങ്ങളില്‍ പോവുന്ന സാഹചര്യവുമൊക്കെ കൂടുതലുള്ളതാണോ ഇറ്റലിയിലും സ്‌പെയിനിലുമൊക്കെ രോഗവ്യാപനവും മരണവും ഇത്രയധികമാവാന്‍ കാരണം? വ്യാപകമായി മാസ്‌ക് ധരിക്കുന്നത് ഇത്തരം ഇടങ്ങളില്‍ വൈറസ് സാന്നിദ്ധ്യം കുറയ്ക്കാന്‍ കാരണമാവുന്നുണ്ടോ? ഇതാണോ ജപ്പാനിലും കൊറിയയിലും മറ്റും രോഗവ്യാപനവും മരണവും താരതമ്യേന കുറവാവാന്‍ ഒരു കാരണം? നാം ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണീ കാര്യങ്ങള്‍.

എങ്ങനെ തടയാം ?

മേല്‍ വിവരിച്ച പോലെ രോഗം പകരുന്ന വേളയില്‍ അകത്തെത്തുന്ന വൈറസ് കണ സാന്ദ്രത (viral particle density) പിന്നീടുള്ള രോഗത്തിന്റെ വ്യാപനവും തീവ്രതയും നിര്‍ണയിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നെങ്കില്‍ അത് നാം രോഗനിയന്ത്രണത്തിന് എടുക്കുന്ന നടപടികളില്‍ പ്രതിഫലിക്കണം.

താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണ്.

1. പുറത്ത് പോകുമ്പോള്‍ സാധാരണ തുണി മാസ്‌ക് ധരിക്കുന്ന ശീലം വ്യാപകമാക്കുക. അവ കഴുകി വീണ്ടും ഉപയോഗിക്കാവുന്നവയായിരിക്കണം. രോഗലക്ഷണമില്ലാത്ത വൈറസ് വാഹകരില്‍ നിന്ന് പുറത്തു വരുന്ന വൈറസ്സുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ ഇതു സഹായിക്കുന്നു. 2. അടഞ്ഞ എസി തീയറ്ററുകള്‍, ഷോപ്പിങ്ങ് മാളുകള്‍, റസ്റ്റോറന്റകള്‍, ബാറുകള്‍, കേന്ദ്രീകൃത എ.സിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മുറികള്‍ എന്നിവ രോഗം കെട്ടടങ്ങും വരെ തുറക്കാതിരിക്കുകയോ വായു സഞ്ചാരം ഉറപ്പു വരുത്തും വിധം പ്രവര്‍ത്തിക്കുകയോ ചെയ്യുക. 3. എ.സി വാഹനങ്ങള്‍ ജനലിന്റെ ഷട്ടര്‍ തുറന്ന് മാത്രം ഉപയോഗിക്കുക. വിമാനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ വൈറസ് വാഹകര്‍ ഇല്ലെന്ന് പരമാവധി ഉറപ്പു വരുത്തുക. സഞ്ചാരികള്‍ വായു ഫില്‍ട്ടര്‍ ചെയ്യാന്‍ കഴിവുള്ള 3 ലയര്‍ മാസ്‌കുകള്‍ ഉപയോഗിക്കുക (തുണി മാസ്‌ക് പോരാ). ബോര്‍ഡിങ്ങ് പാസ്സിനോടൊപ്പം ഇതു നല്‍കുക. 4. വളരെ കൂടുതല്‍ ജനങ്ങള്‍ ഒത്തു കൂടുന്നത് നിയന്ത്രിക്കുക. ആരാധനാലയങ്ങള്‍, ഉത്സവങ്ങള്‍, നാടകം /പാട്ടു കച്ചേരികള്‍ എന്നിവയ്‌ക്കൊക്കെ ഇത് ബാധകമാക്കണം. 5. ജനങ്ങള്‍ കൂടുതലുള്ള എല്ലായിടങ്ങളിലും വായുസഞ്ചാരം (ventilation) ഉറപ്പു വരുത്തുക