നിയമങ്ങള്‍ പെണ്ണുങ്ങളുടെ ഭാഗത്തുനിന്നും ദുരുപയോഗം ചെയ്യപ്പെടുന്നത് ശരി വെക്കാനാകില്ല, ഡോ. ഷിംന അസീസ് പറയുന്നു

കഴിഞ്ഞ ദിവസമാണ് യുവാവിന് എതിരെ പെണ്‍കുട്ടി നല്‍കിയ പരാതി ഡിഎന്‍എ പരിശോധന നെഗറ്റീവ് ആയതോടെ അസാധുവായത്. ശ്രീനാഥ് എന്ന യുവാവാണ് 36 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയത്. ഇയാള്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതി നല്‍കിയ പരാതി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ.ഷിംന അസീസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷിംനയുടെ പ്രതികരണം.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്, ശ്രീനാഥ് ഇപ്പോള്‍ നമ്മുടെയെല്ലാം മുന്നില്‍ നെഞ്ചുംവിരിച്ച് തന്നെ നില്‍ക്കുകയാണ്. പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന് പറഞ്ഞ് പരാതി നല്‍കിയ പ്രായപൂര്‍ത്തിയാകാത്ത വാദി പറഞ്ഞത് തെറ്റാണെന്ന് ഡിഎന്‍എ ടെസ്റ്റ് വഴി തെളിഞ്ഞിരിക്കുന്നു. കോടതി സ്വന്തം ജാമ്യത്തിലാണ് ഇന്ന് ശ്രീനാഥിനെ പുറത്ത് വിട്ടത്.

ഇനി കേസ് എന്താകുമെന്നോ എങ്ങോട്ട് പോകുമെന്നോ അറിയില്ല. മുപ്പത്തിയാറ് ദിവസം കാരാഗൃഹത്തില്‍ കഴിഞ്ഞിട്ടും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നതില്‍ ഉറച്ച് നിന്ന പതിനെട്ടുകാരന്റെ ചങ്കുറപ്പാണത്രേ ഡിഎന്‍എ ടെസ്റ്റ് നടപടികള്‍ വേഗത്തിലാക്കിയത്. രാത്രി വീട്ടില്‍ ചെന്ന് കൂട്ടിക്കൊണ്ടു പോകും വഴി ശ്രീനാഥിന്റെ തന്നെ വാക്കുകളില്‍ ‘റേഡിയോ തുറന്നത് പോലെ’ തെറി പറഞ്ഞ് കൊണ്ടിരുന്ന കോണ്‍സ്റ്റബിളും ചെവിടടച്ച് തല്ലിയ സാറന്‍മാരുമൊക്കെ ഒരു പതിനെട്ടുകാരനുമായി ഇങ്ങനെ ഇടപെടണമെന്നാണോ പഠിച്ചിരിക്കുന്നത് ? ഒരു മാസത്തിലധികം ആ കുട്ടി കടന്ന് പോയ ട്രോമ എന്ത് മാത്രം വലുതായിരിക്കും !

നിയമങ്ങള്‍ ചിലപ്പോഴെങ്കിലും പെണ്ണുങ്ങളുടെ ഭാഗത്തുനിന്നും ദുരുപയോഗം ചെയ്യപ്പെടുന്നത് ശരി വെക്കാനാകില്ല. ഇത് മുതലെടുക്കാന്‍ പ്രായമെത്തിയവരും അല്ലാത്തവരും മുന്നിലുണ്ട്. ലിംഗഭേദമന്യേ മുന്‍വിധികളില്ലാതെ എല്ലാവര്‍ക്കും ലഭിക്കേണ്ടതാണ് നീതി. ഒരു ആയുസ്സില്‍ നേരിടാവുന്ന ഏറ്റവും വലിയ ദുരന്തങ്ങളിലൂടെയാണ് ആ കുടുംബം കടന്ന് പോയത്. അവര്‍ക്കുണ്ടായ അഭിമാനക്ഷതത്തിന് ഉത്തരം ആരോപണങ്ങളുന്നയിച്ചവര്‍ തന്നെ നല്‍കണം. ശ്രീനാഥിന്റെ പേരും മുഖവും പോക്‌സോ പോലുള്ള വകുപ്പുകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തലാവണം. പ്രിയപ്പെട്ട ശ്രീനാഥ് എത്രയും വേഗം സ്വതന്ത്ര്യജീവിതത്തിലേക്ക് തിരിച്ച് വരട്ടെ. എല്ലാ സന്തോഷങ്ങളും നന്മയും ആ കുടുംബത്തിനുണ്ടാകട്ടെ. ഒപ്പം, നിയമം പാലിക്കേണ്ടവര്‍ ആ പണി ‘മാത്രം’ ചെയ്യുന്നവരുമാകട്ടെ.