ഓള് നല്ല കളറുള്ള ഡ്രസിടുന്നു, സോഷ്യല്‍ മീഡിയയില്‍ ഉണ്ട്, ഉറക്കെ സംസാരിക്കുന്നു. പോക്ക് കേസ്, ഷിംനയുടെ കുറിപ്പ് ശ്രദ്ധേയം

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുന്ന പല സംഭവങ്ങളും പലപ്പോഴും പുറത്ത് എത്താറുണ്ട്. രാജ്യത്തും ഇത്തരം പ്രവണതയ്ക്ക് കുറവൊന്നുമില്ല. സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും സ്ത്രീകള്‍ പല ചോദ്യങ്ങളും കേള്‍ക്കേണ്ടി വരുന്നു. ഇപ്പോള്‍ സ്ത്രീകള്‍ കേള്‍ക്കേണ്ടി വരുന്ന ചില ചോദ്യങ്ങളെ കുറിച്ച് പറയുകയാണ് ഡോ. ഷിംന അസീസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷിംന ഇക്കാര്യം പറഞ്ഞത്.

വീട്ടിലും പുറത്തും പെണ്ണിനോട് ഇരട്ടത്താപ്പ് കാണിക്കുന്നവന്‍മാര് ഒന്നും രണ്ടും ഇരുപത്തിരണ്ടുമല്ലെന്ന് വേദനയോടെ തിരിച്ചറിയുകയാണ്. ഇന്നും കേട്ടു കുറേ പെണ്‍മക്കളെ ഇവിടെ നിന്ന് ലീഗുകാര് ഇറക്കിവിട്ട കഥ. വേറെ ചിലര് താലിബാന് താലപ്പൊലിയിടുന്നു, കുറേ പേര് അവളുടെ പതനത്തില്‍ ഊറ്റം കൊള്ളുന്നു… എല്ലാ കാലത്തും പെണ്ണാകുന്നത് മാത്രം എപ്പോഴും സഹനവും അതേ സാഹചര്യങ്ങളില്‍ ആണിനെല്ലാം സുഗമവും ആകുന്നതെന്താണ്?-ഷിംന കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, പെണ്ണുങ്ങള്‍ സ്‌കൂളില്‍ പോയില്ലെങ്കില്‍ ഇപ്പോ എന്താ? പഠിച്ചാലെന്താ, ഇല്ലെങ്കില്‍ എന്താ? ചിറീം പല്ലും കാണും വരെ ഉരച്ച് പാത്രം മോറാനും അയാള്‍ വന്ന് ചോദിക്കുമ്പോ പ്രസവവേദനയില്‍ കുഞ്ഞ് താഴെയെത്തി ക്രൗണ്‍ ചെയ്ത് നില്‍ക്കുകയാണെങ്കില്‍ പോലും കാലകത്തി കിടന്ന് കൊടുക്കാനുമല്ലേ ഓള്? എനിക്ക് സ്വപ്‌നസ്ഖലനം ഉണ്ടായി/ഞാന്‍ സ്വയംഭോഗം ചെയ്തു. അവള്‍ തരാത്തതോണ്ടാ… അവളുടെ തെറ്റ്. പാപം അവള്‍ക്ക്.

അവള്‍ സ്വയംഭോഗം ചെയ്തു, അതും അവളുടെ തെറ്റ്. എനിക്കെന്ത് പ്രശ്‌നം? എന്റെ ആവശ്യം തീരാന്‍ ഞാന്‍ ചെയ്യുന്നുണ്ടല്ലോ…ഞാന്‍ ചുമ്മാ സൂപ്പറാ. അവളങ്ങനെയൊക്കെ ചെയ്യാമോ ! പിന്നെ, സ്ത്രീധനം വാങ്ങൂല. പത്ത് പവന്‍ മഹര്‍ കൊടുത്താല്‍ നൂറ് ഇങ്ങോട്ട് കിട്ടണം. അത് വിറ്റ് പുട്ടടിച്ചത് നാട്ടുകാര് മുഴുവന്‍ അറിഞ്ഞ ശേഷം അവളറിഞ്ഞാല്‍ അറിഞ്ഞു. ഇല്ലെങ്കില്‍? ഇല്ലെങ്കില്‍ ഓളെന്തിനറിയണം? ഓള് ഭയങ്കര സാധനാണ്. ഓനൊന്ന് തച്ചു, എന്നാലെന്താ? ഓള്‍ക്ക് കൊണ്ടൂടേ? ഓനല്ലേ… ചെലവിന് കൊടുക്കുന്നോനല്ലേ?

എന്നാല്‍ ഓള് പണിക്ക് പൊട്ടെ. എന്തിന്, ഓള് ചെലവിന് തന്നിട്ട് വേണ്ട ഇവിടെ. എന്നിട്ട് ഓള് നിങ്ങളുടെ കുട്ടിക്ക് മുപ്പത് രൂപയുടെ ക്രയോണ്‍സ് വാങ്ങിയതിന് കണക്ക് പറഞ്ഞതോ? അത് പിന്നെ, അപ്പോഴത്തെ ദേഷ്യത്തിന്. ആട്ടെ, അവള്‍ക്ക് മാസച്ചെലവിന് കൈയിലെന്ത് കൊടുക്കും? പെണ്ണുങ്ങള്‍ പണിക്ക് പോയാലേ… സെറ്റിയില്‍ വരെ ഷഡ്ഡീം ബ്രേസിയറും പരന്ന് കിടക്കും. വീട് വൃത്തിണ്ടാവൂല, കുട്ടികള്‍ കേടുവരും, അന്യപുരുഷനോട് മിണ്ടും…

താന്‍ ആ കുട്ടിയുടെ സ്ലിറ്റിനിടയിലൂടെ നോക്കുന്നത് അവള്‍ കണ്ടിട്ട് മിണ്ടാതിരുന്നത് തനിക്കറിയോ? അതിപ്പോ നമ്മള്‍ ആണുങ്ങളല്ലേ, നോക്കൂലേ… അതാ പറഞ്ഞത് പെണ്ണുങ്ങള്‍ വീട്ടിലിരിക്കണമെന്ന്. ഓള് നല്ല കളറുള്ള ഡ്രസിടുന്നു. സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ഉറക്കെ സംസാരിക്കുന്നു. പോക്ക് കേസ്. സ്‌റ്റേജില്‍ പെണ്ണോ? രാഷ്ട്രീയത്തില്‍ മത്സരിക്കാനോ?? നെവര്‍. സമ്മതിക്കില്ല.’

മേലെ പറഞ്ഞിരിക്കുന്ന ഒരു സാഹചര്യമോ സംഭാഷണമോ പോലും പഴയ കാലത്തുള്ളതോ സാങ്കല്‍പ്പികമോ അല്ല. ചുറ്റുനിന്നും പലയാവര്‍ത്തി കേട്ടുകൊണ്ടിരിക്കുന്നത്. പല വീടകങ്ങളും പലപ്പോഴും ഇതും ഇതിലപ്പുറവുമാണ്. ഇതെല്ലാം വായിച്ചിട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും തോന്നിയോ? വീട്ടിലും പുറത്തും പെണ്ണിനോട് ഇരട്ടത്താപ്പ് കാണിക്കുന്നവന്‍മാര് ഒന്നും രണ്ടും ഇരുപത്തിരണ്ടുമല്ലെന്ന് വേദനയോടെ തിരിച്ചറിയുകയാണ്. ഇന്നും കേട്ടു കുറേ പെണ്‍മക്കളെ ഇവിടെ നിന്ന് ലീഗുകാര് ഇറക്കിവിട്ട കഥ. വേറെ ചിലര് താലിബാന് താലപ്പൊലിയിടുന്നു, കുറേ പേര് അവളുടെ പതനത്തില്‍ ഊറ്റം കൊള്ളുന്നു… എല്ലാ കാലത്തും പെണ്ണാകുന്നത് മാത്രം എപ്പോഴും സഹനവും അതേ സാഹചര്യങ്ങളില്‍ ആണിനെല്ലാം സുഗമവും ആകുന്നതെന്താണ്?