ഇടുക്കി: കനത്ത ജലപ്രളയം വിതച്ച നാശത്തിന്റെ കെടുതിയില്‍ നിന്നും കേരളം പതിയെ കരകയറാന്‍ തുടങ്ങിയിരിക്കുകയാണ്. ദുരിതത്തില്‍ നിന്നും പതിയെ കരകയറി മുമ്പോട്ട് ജീവിക്കാന്‍ വീണ്ടും നിര്‍ബ്ബന്ധിതരായവര്‍ വെള്ളംകയറിയ പ്രദേശങ്ങളിലെ ക്യാമ്പുകള്‍ വിട്ട് വീടിന്റെ കേടുപാടുകള്‍ പരിഹരിക്കുന്ന ജോലി തുടങ്ങിക്കഴിഞ്ഞു. പക്ഷേ ഇടുക്കി ജില്ലയിലെ ആറ് ഗ്രാമങ്ങളിലുള്ളവര്‍ക്ക് പ്രളയക്കെടുതിയില്‍ നാടു തന്നെ നഷ്ടപ്പെടുകയാണ്.
കാലാവസ്ഥാ പ്രതിസന്ധി കനത്ത നാശം വിതച്ചപ്പോള്‍ നിലയ്ക്കാത്ത ഉരുള്‍പൊട്ടലും, വീടുകള്‍ ഇരിക്കുന്ന ഇടത്തെ മണ്ണിടിഞ്ഞു പോകലും ഭൂമി വഴുതിമാറുന്നതുമൊക്കെയായി ഇടുക്കിയിലെ വിമലഗിരി, പുതുവല്‍, കൈലാസം, മാങ്കടവ്, നായിക്കുന്ന് എന്നീ ഗ്രാമങ്ങളിലുള്ളവര്‍ക്ക് കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒലിച്ചുപോകുന്നത്. ഈ ഗ്രാമങ്ങളില്‍ ഇപ്പോള്‍ താമസിക്കാന്‍ ആള്ക്കാര് ഭയം തോന്നിത്തുടങ്ങിയിരിക്കുന്നു.
നെടുകെ പിളർന്ന കൂറ്റൻ മലകളും പിളർന്നും നിരങ്ങിയും മാറിയ വീടുകളും ഇടിഞ്ഞുതാഴ്ന്ന പുരയിടങ്ങളുമാണ് ഇവിടത്തെ ദുരന്തക്കാഴ്ച. അഞ്ചോളം വീടുകൾ ഭൂമിക്കടിയിലേക്ക് താഴ്ന്നുപോയി. ചില വീടുകൾ പൂര്‍ണ്ണമായും നിലത്തുവീണു. മറ്റു ചിലതിന്റെ ഭിത്തികള്‍ വിണ്ടുകീറി. ചില വീടുകളുടെ മുറ്റവും പുരയിടവും ഇടിഞ്ഞു താഴുന്നു. ഭൂമി വ്യത്യസ്ത തട്ടുകളായി താഴുകയോ കുത്തിയൊലിച്ച് പോവുകയോ ചെയ്തിരിക്കുന്നു. വീടുകളുടെ വിണ്ടുകീറിയ ഭാഗം കൂടുതലായി അകലുന്നതും ഭീതി വിതക്കുന്നതോടെ ഈ ഗ്രാമങ്ങളില്‍ നിന്നും ആള്ക്കാര് പാലായനം ചെയ്യുകയാണ്.
ആളനക്കമില്ലാതെ അടഞ്ഞു കിടക്കുകയാണ് വീടുകള്‍. പകൽപോലും വീടിനടുത്ത് മുറ്റത്തേക്കും പുരയിടത്തേക്കും വരാൻ ആള്‍ക്കാര്‍ക്ക് പേടിയാണ്. ഉരുൾപൊട്ടലിനോടനുബന്ധിച്ചാണ് പല സ്ഥലങ്ങളിലും ഇത്തരം മാറ്റങ്ങൾ സംഭവിച്ചത്. ചെറുതോണി വിമലഗിരി, പൊന്നാമല 40 ഏക്കർ, ഇന്ദിര നഗർ, കാലാക്കാട് എന്നിവിടങ്ങളിലും ഇതേ പ്രതിഭാസം ജനങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. കൂറ്റൻ മലയുടെ ഭാഗങ്ങൾ ഇടിഞ്ഞ് താഴ്വരകൾ രൂപപ്പെട്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പുതിയ നീരുറവകളും തോടുകളും ഉദ്ഭവിച്ചു. മാവടിയിൽ രണ്ടു കിലോമീറ്റർ ദൂരത്തിൽ ഭൂമിക്ക് വിള്ളലുണ്ടായിട്ടുണ്ട്.
ചെറുതോണി ചേലച്ചുവട് മുതൽ ചെമ്പകപ്പാറ കീരിത്തോടുവരെ മൂന്ന് കിലോ മീറ്റർ ദൂരം ഭൂമി വിണ്ടുകീറി. ഒരു റബർ തോട്ടം രണ്ടായി വിഭജിക്കപ്പെട്ടു. കൈലാസപ്പാറയിലും ആശാരികണ്ടത്തും കിണറുകൾ ഇടിഞ്ഞുതാണു. തകർന്ന വീടുകൾ സർക്കാർ സഹായത്തോടെ നിർമിക്കാനായാലും ഇടിഞ്ഞുതാഴുന്ന സ്ഥലത്ത് മറ്റൊന്ന് വെക്കുന്നതുപോലും ആലോചിക്കാതെ വയ്യെന്ന പ്രതിസന്ധിയിലാണ് ഇൗ ഗ്രാമങ്ങൾ.