വൈദ്യുതിവാഹനം ചാര്‍ജു ചെയ്യാന്‍ സ്വകാര്യ സ്ഥാപനങ്ങളിലും സംവിധാനമൊരുങ്ങുന്നു

വൈദ്യുതിവാഹനം ചാര്‍ജു ചെയ്യാന്‍ സ്വകാര്യ-സഹകരണ സ്ഥാപനങ്ങളിലും സംവിധാനം ഒരുക്കുന്നു. ഹോട്ടലുകള്‍, മാളുകള്‍, മറ്റു സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലാണിത്. പത്തനംതിട്ട മൂഴിയാര്‍, ആലപ്പുഴ തോട്ടപ്പള്ളി, കോഴിക്കോട് കുന്ദമംഗലത്തെ വെണ്ണക്കാട്, കൊയിലാണ്ടി എന്നിവിടങ്ങളിൽ ഈ സംവിധാനം ഒരുക്കിക്കഴിഞ്ഞു. കണ്ണൂര്‍, വയനാട്, ആലപ്പുഴ ജില്ലകളിലും ഇത് തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. കണ്ണൂരിലേത് ഒരു സഹകരണ സ്ഥാപനവുമായി ബന്ധപ്പെട്ടാണു സ്ഥാപിക്കുന്നത്.

സംസ്ഥാനത്ത് വൈദ്യുതിതൂണില്‍നിന്നു ചാര്‍ജുചെയ്യാന്‍ 140 നിയോജക മണ്ഡലങ്ങളിലായി 1,166 സ്റ്റേഷനുകള്‍ നിലവിലുണ്ട്. അതിവേഗം ചാര്‍ജു ചെയ്യാവുന്ന 63 സ്റ്റേഷനുകള്‍ക്കു പുറമേയാണിത്. ഇതു കൂടാതെയാണു സ്വകാര്യ സ്ഥാപനങ്ങളിലും ഈ സംവിധാനം ഒരുക്കുന്നത്. വൈദ്യുതിവാഹനം ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി ഉയരുകയാണ്

രണ്ടുരീതിയിലാണ് സ്വകാര്യമേഖലയില്‍ ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സബ്‌സിഡി ലഭിക്കുക. കെ.എസ്.ഇ.ബിയുടെ വൈദ്യുതി ഉപയോഗിച്ച് ചാര്‍ജുചെയ്യുന്ന ഉപകരണങ്ങള്‍ വാങ്ങാന്‍ 25 ശതമാനം സബ്‌സിഡി ലഭിക്കും. സൗരോര്‍ജ വൈദ്യുതി ഉപയോഗിച്ചാണ് ചാര്‍ജിങ്ങെങ്കില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് കിലോവാട്ടിന് 20,000 രൂപവീതം സബ്‌സിഡി ലഭിക്കും.