എഞ്ചിനീയറിംഗ് കോളേജുകള്‍ കേരളത്തിൽ പൂട്ടൽ ഭീഷണിയിൽ, പഠിക്കുന്നവരും, പഠിക്കാൻ ആഗ്രഹിക്കുന്നവരും ജാഗ്രത

ദുരന്തമായി മാറുന്ന എഞ്ചിനീയറിംഗ് പഠനം
? ചേരാന്‍ കുട്ടികളില്ല, അടച്ചുപൂട്ടല്‍ ഭീഷണിയില്‍ കേരളത്തിലെ
എഞ്ചിനീയറിംഗ് കോളേജുകള്‍.
? ബി. ടെകിന് ഞെട്ടിപ്പിക്കുന്ന കൂട്ടത്തോല്‍വി
? തൊഴിലില്ലാപടയായി എന്‍ജിനീയര്‍മാരും
? ബംഗാളിക്കു കിട്ടുന്ന കൂലി പോലും കിട്ടാത്ത എന്‍ജിനീയര്‍മാര്‍.
? പാതി വഴിക്കു പഠനം ഉപേക്ഷിക്കുന്ന എഞ്ചിനീയറിംഗ് വിദ്യര്‍ഥികളുടെ
എണ്ണം കൂടുന്നു

രണ്ടായിരത്തിയൊന്നില്‍ എ. കെ ആന്റണി മന്ത്രിസഭയുടെ കാലത്തു കൂട്ടത്തോടെ
ആരംഭിച്ച സാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് മരണമണി
മുഴങ്ങിത്തുടങ്ങി.ചേരാന്‍ കുട്ടികളെ കിട്ടാതെ സംസ്ഥാനത്ത് 67 ശതമാനത്തോളം
എന്ജിനീയറിങ് സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഓള്‍ ഇന്ത്യ ടെക്‌നിക്കല്‍
കൗണ്‍സില്‍ മാനദണ്ഡപ്രകാരം മൂന്നിലൊന്നു സീറ്റില്‍ കുട്ടികള്‍ ചേരാത്ത
സംസ്ഥാനത്തെ 30 എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടാന്‍ പോകുന്നു.
ബിഷപ്പ് കെ.പി യോഹന്നാന്റെ പത്തനംതിട്ട പെരുന്നാട്ടിലെ കാര്‍മല്‍
എഞ്ചിനീയറിംഗ് കോളേജടക്കം കഴിഞ്ഞ വര്‍ഷം അടച്ചുപ്പൂട്ടിയത് അഞ്ചു
കോളേജുകള്‍, കേരളത്തിലെ എന്ജിനീയറിങ് പഠനത്തിന്റെയും പരീക്ഷ
നടത്തിപ്പിന്റെയും ദുരന്തചിത്രം വ്യക്തമാക്കികൊണ്ടു പുറത്തുവന്ന സാങ്കേതിക
സര്‍വകലാശാലയുടെ ബിടെക്ക് റിസള്‍ട്ടില്‍ കൂട്ടത്തോല്‍വി ഞെട്ടിക്കുന്നതായിരുന്നു.
വെറും 35 ശതമാനമായിരുന്നു ജയം. പത്ത് സ്വാശ്രയ കോളേജുകളില്‍ പത്ത് ശതമാനം
പോലുമില്ല ജയം. ആരും ജയിക്കാത്ത രണ്ടു കോളേജുകളുമുണ്ടായിരുന്നു.

ലേഖകൻ  ഡഗ്‌ളസ് ജോസഫ്

കൂനിന്മേല്‍ കുരുപോലെ സംസ്ഥാനത്തെ എന്ജിനിയറിങ് ബിരുദധാരികളില് 25 ശതമാനം പേരും തൊഴില്‍ രഹിതരാണെന്നും, പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എന്ജിനിയര്‍മാര്‍ക്ക് ലഭിക്കുന്ന ശമ്പളം കൂലിപ്പണിക്കാരെക്കാള്‍ കുറവാണെന്നും ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു. പേപ്പറുകള്‍ എല്ലാം പൊട്ടി, നാലു വര്‍ഷം കൊണ്ടു് തീരേണ്ട എഞ്ചിനീയറിംഗ് പഠനം, സപ്ലി എഴുതി ആറും, ഏഴും വര്‍ഷമെടുത്തു കഷ്ടിച്ചു കൂടുന്നവരും, ഇതു പറ്റിയ പണിയല്ല എന്നുകണ്ടു പാതി വഴിക്കു നിര്‍ത്തി മറ്റു പണിക്കു പോകുന്നവരും ധാരാളം. അബ്കാരികളും, ഗള്‍ഫുകാരും, ആത്മീയ തട്ടിപ്പുകാരും പത്തു കാശുണ്ടാക്കാന്‍ കോളജുകള്‍ തട്ടിക്കൂട്ടിയപ്പോള്‍, അവിടെ നിന്നും പഠിച്ചിറങ്ങുന്നവരുടെ നിലവാരം ഞെട്ടിക്കുന്നതായിരുന്നു വീട്ടിലെ ബള്‍ബ് മാറ്റിയിടാന്‍ പോലും അറിയാത്ത ഇലട്രിക്കല്‍ എന്‍ജിനീയര്‍മാരും, പ്ലെയറും, സ്പാന്നറും തിരിച്ചറിയാത്ത മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരും നാട്ടില്‍ തെക്കു വടക്കു നടക്കാന്‍ തുടങ്ങി.

സാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ നാള്‍ വഴികള്‍
ഏതാനും സര്‍ക്കാര്‍ കോളജുകളിലും, മൂന്ന് എയ്ഡഡ് കോളജുകളിലുമായി
ഒതുങ്ങുന്നതായിരുന്നു കേരളത്തിലെ എന്ജിനീയറിങ് പഠനം. കുറച്ചു സീറ്റുകളും,
കുറച്ച് കോളജുകളും. പക്ഷെ പഠന നിലവാരം മെച്ചമായിരുന്നു.
തിരുവനന്തപുരത്തെയും തൃശ്ശൂരിലെയും സര്‍ക്കാര്‍ കോളേജുകള്‍ ഐ.ഐ.ടികള്‍ക്ക്
തൊട്ടു താഴെയുള്ള സ്ഥാനം നേടിയെടുത്ത കാലവുമുണ്ടായിരുന്നു. കേരളത്തിലെ
എഞ്ചിനീയറിംഗ് കോളേജുകളിലെ സീറ്റുകള്‍ 1990 ലല്‍ 3,000 ആയിരുന്നത് 2000 ലല്‍
9,000 ആയും വര്‍ദ്ധിച്ചു. ഇപ്പോള്‍ എഞ്ചിനീയറിംഗ് കോളേജുകളുടെ എണ്ണം 148;
സീറ്റുകള്‍ 52211. രണ്ടായിരത്തിയൊന്നില്‍ എ കെ ആന്റണി
മുഖ്യമന്ത്രിയായപ്പോള്‍ സ്വാശ്രയ കോളേജുകളുടെ കാര്യത്തില്‍ ആന്റണി
സര്‍ക്കാര്‍ ഉദാരസമീപനം നടത്തി. ധാരാളം അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചു.
അപേക്ഷിച്ച എല്ലാവര്‍ക്കും ലൈസന്‍സ് കൊടുത്തു! അതില്‍ ഗള്‍ഫുകാരും,
പുതുപ്പണക്കാരും, കള്ളപ്പണക്കാരും, അബ്കാരികളും ഒക്കെ ഉണ്ടായിരുന്നു.
എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങാന്‍ വേണ്ടി ഭൂമി പോലും
സ്വന്തമായിട്ടില്ലാത്ത അപേക്ഷകര്‍ക്കുപോലും സ്വാശ്രയ കോളേജുകള്‍ തുടങ്ങാന്‍
അനുമതി കിട്ടി.

തലവരിയിലൂടെയാണ് പലരും സ്ഥാപനങ്ങള്‍ കെട്ടിയുയര്‍ത്തിയത്.
കൂണുപോലെ സ്വാശ്രയ കോളജുകളള്‍ പൊട്ടിമുളച്ചു. രണ്ടു സാശ്രയ കോളജുകള്‍ സമം ഒരു സര്‍ക്കാര്‍ കോളേജ് എന്നതായിരുന്നു എ. കെ ആന്റണി മുന്നോട്ടുവെച്ച
ഫോര്‍മുല. അതായത് എഞ്ചിനീയറിംഗ് കോളേജുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന്
പൈസയില്ലാതിനാല്‍ , രണ്ടു സാശ്രയ കോളേജുകള്‍ തുടങ്ങുന്നതിലൂടെ 50 % വീതം
സീറ്റുകള്‍ സര്‍ക്കാര്‍ മെറിറ്റ് ലിസ്റ്റില്‍ നിന്നും അഡ്മിഷന്‍ നടത്താന്‍
ലഭിക്കുന്നതിലൂടെ ഒരു സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയതിനു
തുല്യമാവും എന്നതായിരുന്നു ആന്റണിയുടെ മാന്ത്രികഫോര്‍മുല.

50 ശതമാനം സീറ്റില്‍ ഇഷ്ടംപോലെ പ്രവേശനം നടത്താന്‍ അവകാശം കിട്ടിയതോടെ ,പ്രവേശന പരീക്ഷ പാസാകാത്തവരെയും കോളജില്‍ ചേര്‍ക്കുക, വലിയ തലവരിപ്പണം( Capitation fee )
വാങ്ങുക ഇങ്ങനെ സ്വാശ്രയ മാനേജ്‌മെന്റുകളുടെ പകല്‍കൊള്ളക്ക് തുടക്കമായി.
എഞ്ചിനീയറിംഗ് കോളേജുകളെ ഒരു കുടക്കീഴില്‍ ആക്കുന്നതിനു ഡോ.എ.പി.ജെ
അബ്ദുള് കലാം സാങ്കേതിക സര്‍വകലാശാല തുടങ്ങി. 2014 ല്‍ നിലവില്‍ വന്ന എ പി ജെ അബ്ദുല്‍ കലാം സാങ്കേതികസര്‍വ്വകലാശാലയ്‌ക്കെതിരെ പരാതികള്‍ നിരവധിയാണ്. പരീക്ഷാനടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും കാലതാമസം സാധാരണമായി മാറി.സാശ്രയ കോളേജുകളുടെ പകല്‍ക്കൊള്ളയും, നിലവാര തകര്‍ച്ചയും

എഞ്ചിനീയറിംഗ് കച്ചവടം കൊഴുത്തതോടെ ആള്‍ ദൈവങ്ങളും, സ്വയം പ്രഖ്യാപിത
ബിഷപ്പും, രൂപതകളും കളത്തിലിറങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി ഒരു
പരിചയവുമില്ലാത്ത പലരും വെറും ലാഭമോഹത്തോടെ രംഗത്തുവന്നു. അബ്കാരികളും
റിയല് എസ്റ്റേറ്റ് മാഫിയക്കാരും,ഗള്‍ഫ് പണക്കാരും തട്ടിക്കൂട്ടിയ ട്രസ്റ്റുകളുമായി
സ്വാശ്രയ കോളേജുകളുടെ ഒരു പ്രളയം തന്നെയുണ്ടായി.
എഞ്ചിനീയറിംഗ് കോളേജു തുടങ്ങാന്‍ അനുമതി കിട്ടിയ പല അബ്കാരികളും കള്ളുഷാപ്പ് തുടങ്ങുന്ന ലാഘവത്തോടെ കോളേജുകള്‍ തട്ടിക്കൂട്ടി, പലയിടത്തും ഒരു ഐ.റ്റി.ഐ യൂടേയോ, പാരലല്‍ കോളേജുകളുടെയോ നിലവാരം പോലും ഇത്തരം കോളേജുകള്‍ക്ക് ഇല്ലായിരുന്നു. ഈ ലേഖകനു വ്യക്തമായി അറിയാവുന്ന പത്തനംതിട്ടയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകര്‍, അതേ കോളജില്‍ നിന്നു ബി . ടെക് കഴിഞ്ഞ കുട്ടികള്‍ ആയിരുന്നു.

പലയിടത്തും ആവശ്യമായ കെട്ടിടവും, എക്വിപ്‌മെന്റും,
അധ്യാപകരും ഇല്ലാതെ, നിലവാരതകര്‍ച്ചയുടെ നേര്‍കാഴ്ചയായി. വര്‍ഷം തോറും
ഫീസുകൂടാനും, കണക്കില്‍പ്പെടാത്ത കനത്ത തുക തലവരി പണം കൈക്കലാക്കാനും
മാത്രമായി എഞ്ചിനീയറിംഗ് കോളേജ് മുതലാളിമാരുടെ ശ്രമം. മിക്ക കോളേജുകളിലും പേരിന് കുറച്ച്, റിട്ടയര്‍ ചെയ്ത പ്രൊഫസ്സര്‍മാര്‍ ഉണ്ടാകും, പ്രിന്‍സിപ്പല്‍ ആയും എച്ച്ഓഡി ആയും. പിന്നെ ബാക്കിയുള്ളവരെല്ലാം അധ്യാപന പരിചയം കുറവുള്ള തുടക്കക്കാരായിരിക്കും. കുറഞ്ഞ ശമ്പളം കൊടുത്താല്‍ മതിയാവുന്നതിനാല്‍ യാതൊരു ടീച്ചിങ് അഭിരുചിയോ, കഴിവോ ഇല്ലാത്ത ബി. ടെക് കഴിഞ്ഞവരെയാണ് അധ്യാപകരായി എടുക്കുന്നത്.പല കോളേജുകളിലും ദിവസക്കൂലിക്കാരും താത്കാലിക കരാര്‍ അധ്യാപകരുമാണ് ക്ലാസ് എടുക്കുന്നത്. കോളജുകളിലെ നിലവാര തകര്‍ച്ചയെ ചോദ്യം ചെയ്യുന്ന വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യാന്‍ ഇടിമുറികളും , ജീവനക്കാരുടെയും, സെക്യൂരിറ്റികളുടെയും വേഷത്തില്‍ ഗുണ്ടകളും ഉണ്ടായിരുന്നു.

നെഹ്റു കോളേജിലെ വിഷ്ണുവിന്റെ കേസില്‍ ഇതു ഞെട്ടലോടെ കേരളം കണ്ടതാണ്.
ബിടെക്കിന് കൂട്ടത്തോല്‍വിയുമായി എഞ്ചിനീയറിംഗ് കോളേജുകള്‍
സാങ്കേതിക സര്വകലാശാലയുടെ കീഴിലെ 148 കോളജുകളിലെ ബിടെക്ക് പരീക്ഷയിലെകൂട്ടത്തോല്‍വി ഞെട്ടിക്കുന്നതാണ്. ആകെ പരീക്ഷ പാസായത് 35 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം .മികച്ച നിലവാരം പുലര്ത്തുന്ന തിരുവനന്തപുരം
എന്ജിനീയറിങ് കോളജില്‍ പോലും 72 ശതമാനം വിജയം മാത്രമാണ്
രേഖപ്പെടുത്തിയിട്ടുള്ളത്.

എഴുപത് ശതമാനത്തിന് മുകളില്‍ വിജയം രേഖപ്പെടുത്താന്‍
കഴിഞ്ഞത് ആകെ മൂന്ന് കോളജുകള്‍ക്ക് മാത്രമാണ്.
പ്രവേശന പരീക്ഷയിലല്‍ ആദ്യ 400 റാങ്കില്‍ ഉള്‍പ്പെടുന്ന മിടുക്കരാണ്
തിരുവനന്തപുരം എന്ജിനീയറിങ് കോളജിലല്‍ ചേരുന്നത്. ഏറ്റവും മികവ് പുലര്‍ത്തുന്ന ഈ കോളജിലെ ബിടെക് വിജയ ശതമാനം 72 മാത്രമാണ്. .50 ശതമാനം പേരെ വിജയിപ്പിക്കാനായത് 10 കോളജുകള്‍ക്കാണ് . എന്ജിനീയറിങ് പഠനത്തിന്റെയും പരീക്ഷ നടത്തിപ്പിന്റെയും ദുരന്തചിത്രം വ്യക്തമാക്കുന്നു.

36 കോളജുകളില്‍ 20 ശതമാനത്തില്‍ താഴെ കുട്ടികളെ ജയിച്ചുള്ളൂ. 22 കോളജുകളിലാകട്ടെ.വിജയം 10 ശതമാനത്തില്‍ താഴെയും. ആരും ജയിക്കാത്ത രണ്ട് കോളജുകളുണ്ട്. നാലു കോളേജുകളില്‍ ഓരോ വിദ്യാര്‍ഥികള്‍ മാത്രമാണ് പരീക്ഷാ കടമ്പ കടന്നത്. കണക്കിന് തോറ്റവരെയും, എന്‍ട്രന്‍സ് എഴുതാത്തവരെയും, തോറ്റവരെയും ഒക്കെ എന്‍. ആര്‍. ഐ കോട്ടയിലും, മാനേജ്‌മെന്റ് കോട്ടയിലും വന്‍ തലവരി പണം വാങ്ങി തിരുകികയറ്റിയതിന്റെ ഫലമാണ് ഈ കൂട്ടത്തോല്‍വി. ഒപ്പം നിലവാരമില്ലാത്ത അധ്യാപകരും, പഠനവും ചേര്‍ന്നതോടെ തകര്‍ച്ച പൂര്‍ണമായി.

തുടരും: അടുത്ത ഭാഗം, കേരളത്തിൽ 52221 എഞ്ചിനീയറിങ്ങ് സീറ്റുകൾ, കുട്ടികളേ കിട്ടാനില്ല, പഠിച്ചിറങ്ങുന്നവർക്ക് കൂലി പണിക്കാരുടെ വേതനം പോലും ഇല്ല,