കണ്ണൂര്‍/ പയ്യന്നൂരിൽ ജൂണ്‍ 13ന് രാത്രി പയ്യന്നൂരില്‍ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയുടെ തലവെട്ടി മാറ്റിയ സംഭവത്തില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിലായി. ഡിവൈഎഫ്ഐ പ്രവർത്തരായ തായിനേരിയിലെ ടി അമൽ, മൂരിക്കൊവ്വലിലെ എംവി അഖിൽ എന്നിവരാണ് അറസ്‌റ്റിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്‌റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.
പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ലെന്ന ആരോപണം ഉണ്ടായതോടെയാണ് അറസ്റ്റ് നടക്കുന്നത്.. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരായി വിമാനത്തില്‍ പ്രതിഷേധം നടന്ന ജൂണ്‍ 13ന് രാത്രിയാണ് ഗാന്ധിപ്രതിമയുടെ തലയറുക്കുകയായിരുന്നു. പയ്യന്നൂരിലെ കോണ്‍ഗ്രസ് ബ്ളോക്ക് ഓഫീസില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയിൽ വച്ച നിലയിലായിരുന്നു. ഓഫീസിന്റെ ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ക്കുകയും ഉണ്ടായി.
മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയിലായിരുന്നു. പയ്യന്നൂരില്‍ കാറമേല്‍ യൂത്ത് സെന്ററും അടിച്ചു തകര്‍ത്തിരുന്നു. കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ കേവലമൊരു വികാരത്തിന്റെ പുറത്തല്ല, നേതൃത്വം അറിഞ്ഞുള്ള കൃത്യമായ ആസൂത്രണം അതിനു പിന്നിലുണ്ടെന്നാണ് കോൺഗ്രസ് ആരോപിച്ചിരുന്നത്.