എവിടെ, ആരുടെ വീഴ്ച എന്ന് കൃത്യമായി പറയണം അല്ലാതെ പുകമറ സൃഷ്ടിക്കരുത്; വാളയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജാ മാധവന്‍

പാലക്കാട്: വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയത് പ്രോസിക്യൂട്ടര്‍മാരാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേസിലെ മുന്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ജലജ മാധവന്‍ രംഗത്ത്. വാളയാര്‍ കേസില്‍ വെറും മൂന്ന് മാസം മാത്രമാണ് താന്‍ പബഌക് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചത്. തുടക്കവും താനല്ല, അവസാനവും താനല്ല, പിന്നെ താനെന്തിന് വെറുതെ പഴി കേള്‍ക്കണമെന്ന് ജലജാ മാധവന്‍ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലജാ മാധവന്‍ പ്രതികരണമറിയിച്ചത്. വാളയാര്‍ കേസില്‍ പാലക്കാട് ശിശു ക്ഷേമ സമിതിയുടെ അധ്യക്ഷനാണ് പ്രതിക്കായി കോടതിയില്‍ ഹാജരായത്. ഇക്കാര്യം താന്‍ ചോദ്യം ചെയ്തതിന്റെ പേരിലാണ് പ്രൊസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തത്. എന്നാല്‍ എന്തിനാണ് തന്നെ മാറ്റിയതെന്ന് ഒരു ഓര്‍ഡറിലും പറഞ്ഞിട്ടില്ലെന്നും ജലജാ മാധവന്‍ ആരോപിക്കുന്നു.

തന്നെ മാറ്റിയ ശേഷം യുഡിഎഫ് കാലത്ത് എല്‍ഡിഎഫ് സര്‍ക്കാരിനോട് കേസ് നടത്തി തോറ്റ പഴയ പ്രോസിക്യൂട്ടറിനെ തന്നെ വീണ്ടും നിയമിക്കുകയാണ് ചെയ്തത്. അതെന്തിനാണെന്ന് ജലജാ മാധവന്‍ ചോദിക്കുന്നു. വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍മാരുടെ വീഴ്ച എന്നു പറയാതെ എവിടെ, ആരുടെ വീഴ്ച എന്ന് കൃത്യമായി പറയണമെന്നും അല്ലാതെ ഇങ്ങനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണെന്നും ജലജാ മാധവന്‍ ചോദിക്കുന്നു.

താന്‍ ഇത്രയും കാലം മിണ്ടാതിരുന്നത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ജലജാ മാധവന്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ആരുമായും ചര്‍ച്ചയ്ക്ക് താന്‍ തയ്യാറാണ്.കമ്മീഷന്‍ തെളിവെടുപ്പിനെക്കുറിച്ചും തനിക്ക് പറയാനുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഞാനെന്തിന് വെറുതേ പഴി കേൾക്കണം??
Cm ന്റെ പത്ര സമ്മേളനം…. വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടർമാർ… അവരെ മാറ്റുകയും ചെയ്തു. എല്ലാം ശുഭം..വാളയാർ കേസിന്റെ സമയത്ത് കഷ്ടിച്ച് മൂന്ന് മാസം മാത്രം prosecutor ആയിരുന്നു ഞാൻ. തുടക്കവും ഞാനല്ല, അവസാനവും ഞാനല്ല.സത്യ വിരുദ്ധമായ കാര്യങ്ങൾ ചർച്ചകളിലും മറ്റും പ്രചരിക്കുന്നത് കൊണ്ട് ചില സത്യങ്ങൾ എഴുതേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.
Ldf ഭരണത്തിൽ വന്നപ്പോൾ palakkad അടക്കമുള്ള 6 ജില്ലകളിലെ udf കാലത്തുള്ള spl. Prosecutor മാർ ldf സർക്കാരിനെതിരെ കേസ് കൊടുക്കുകയും stay യുടെ ബലത്തിൽ തുടരുകയും ചെയ്തു. ഒടുവിൽ കേസിൽ സർക്കാർ ജയിച്ചപ്പോൾ അവരെ മാറ്റുകയും 2019 മാർച്ച്‌ മാസത്തിൽ ഈ 6prosecutor മാരെ മാറ്റി പുതിയ പ്രോസിക്യൂട്ടർസ് വന്നു. അങ്ങിനെയാണ് എന്റെയും നിയമനം.
എന്നാൽ കഷ്ടിച്ച് മൂന്നു മാസം കഴിയുമ്പോഴേക്കും home ഡിപ്പാർട്മെന്റ്ൽ നിന്ന് വന്ന കാരണം ഒന്നും പറയാതെയുള്ള ഒരു എക്സ്ട്രാ ഓർഡിനറി order പ്രകാരം എന്നെ മാറ്റി വീണ്ടും udf കാലത്തെ, ldf സർക്കാറിനോട് കേസ് നടത്തി തോറ്റ, പഴയ പ്രോസീക്യൂട്ടറിനെ വീണ്ടും നിയമിച്ചു. അതും home ഡിപ്പാർട്മെന്റ്ന്റെ order പ്രകാരം. ഇവിടെയാണ്‌ ഒരു വിശദീകരണം ആവശ്യമുള്ളത്.എന്തിന് എന്നെ മാറ്റി എന്ന് ഒരു ഓർഡറിലും പറഞ്ഞിട്ടില്ല. അതെന്തായാലും വീണ്ടും udf കാലത്തെ prosecutor നെ തന്നെ appoint ചെയ്യാനുള്ള കാരണമെന്ത്?അതിന്റെ പിന്നിലെ കാരണം എന്ത്? ചാക്കോയും സോജനും efficient ആയി കേസ് അന്വേഷിച്ചു കണ്ടെത്തി എന്നാണോ cm ന്റെ കണ്ടെത്തൽ?
വാളയാർ കേസിൽ cwc ചെയർമാൻ ഒരു പ്രതിക്ക് വേണ്ടി ഹാജരാവുകയും അതിന് അന്വേഷണം വന്നപ്പോൾ സത്യമായി മൊഴി കൊടുത്തതിനു പിറകെയാണ് എന്നെ മാറ്റിയത്. അപ്പോൾ മാറ്റുന്നതിനുള്ള കാരണം ഏതാണ്ട് വ്യക്തമാണ്.
വാളയാർ കേസിൽ prosecutor മാരുടെ വീഴ്ച എന്നു പറയാതെ, ആരുടെ വീഴ്ച, എവിടെ എന്നു കൃത്യമായി പറയണം. അല്ലാതെ ഇങ്ങിനെ പുകമറ സൃഷ്ടിക്കുന്നത് എന്തിനാണ്. ഞാനിത്രയും കാലം മിണ്ടാതിരുന്നത് തെറ്റായി എന്നു ഇപ്പോൾ തോന്നുന്നു. ഇക്കാര്യത്തിൽ ആരുമായും ഒരു ചർച്ചക്ക് ഞാൻ തയ്യാറാണ്.
മൊത്തമായി ഒരുമിച്ചു എഴുതിയാൽ വായിക്കാൻ ബുദ്ധിമുട്ടുണ്ടാവും. കമ്മീഷൻ തെളിവ്ടുപ്പിനെ കുറിച്ചും എനിക്ക് പറയാനുണ്ട്. അത് പിന്നെയാവട്ടെ.