ദുബായ് : കോവിഡ് 19 ലോകം മുഴുവന്‍ പിടിച്ചു കുലുക്കുകയാണ്. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ദുബായിലെ സ്ഥിതിയും മറ്റൊന്നുമല്ല. ഇപ്പോള്‍ ദുബായില്‍ എന്‍ജീനിയറായ കോഴിക്കോട് ഫറോക്ക് സ്വദേശിയായ മഹേഷ് ലാല്‍ തന്റെ അനുഭവം തുറന്ന് പറയുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മഹേഷ് തന്റെ അനുഭവം പറഞ്ഞത്.
കുറിപ്പിന്റെ പൂര്‍ണരൂപം;
ഓരോ വ്യാഴാഴ്ചകളിലെയും സായാഹ്നങ്ങള്‍ ആഘോഷങ്ങളുടെയും ആഹ്‌ളാദങ്ങളുടെയും ഓര്‍മകളാണ് ദുബായിലെ പ്രവാസികള്‍ക്ക്. ഒരാഴ്ചത്തെ ജോലിക്കിടയില്‍ അവര്‍ക്ക് ലഭിക്കുന്ന ഔദ്യോഗിക ഭാരങ്ങളില്ലാത്ത വിശ്രമ ദിവസത്തിന്റെ മുന്നോടിയായുള്ള നിമിഷങ്ങള്‍. ഒരുപക്ഷേ വെള്ളിയാഴ്ചകളേക്കാള്‍ ഞാനുള്‍പ്പെടുന്ന പ്രവാസികള്‍ കാത്തിരുന്നത് വാരാന്ത്യ ദിവസങ്ങളിലെ ആസുന്ദര നിമിഷങ്ങളായിരുന്നു. എന്നാല്‍ ഇന്നോ?
‘ഒന്നര വര്‍ഷം മുന്‍പായിരുന്നു ജോലി മാറ്റത്തെ തുടര്‍ന്ന് ഞാന്‍ ദുബായ് കരാമയിലേയ്ക്ക് കുടുംബസമേതം താമസം മാറിയത്. ഏതൊരു മലയാളിയെയും എളുപ്പത്തില്‍ വശീകരിക്കുന്ന, മോഹിപ്പിക്കുന്ന ദുബായിയിലെ ഒരു ചെറുനഗരമാണിത്. നിരവധി മലയാളികള്‍ കുടുംബത്തോടോപ്പവവും ഒറ്റയ്ക്കുമായി ഇവിടെ ജീവിക്കുന്നു. ഇത്രയധികം കേരള റസ്റ്ററന്റുകളുള്ള മറ്റൊരു നഗരം ലോകത്തില്‍ തന്നെയുണ്ടോ എന്നെനിക്ക് സംശയമാണ്. വൈവിധ്യമുള്ള രുചികള്‍ തേടി ദുബായിയുടെ പല ഭാഗത്തു നിന്നായി നിരവധിയാളുകള്‍ ഇവിടേയ്ക്ക് വരാറുണ്ട്. ഏതു ഭാഗത്തേയ്ക്ക് ജോലിക്കു പോകുന്നതിനും വളരെ സൗകര്യപ്രദമായ സ്ഥലമാണ് കരാമ.
ഒരു കടുത്ത സിനിമാ പ്രേമിയായ എനിക്ക് ആഴ്ചയിലൊരിക്കല്‍ തിയറ്ററില്‍ പോയുള്ള സിനിമാ കാണല്‍ നിര്‍ബന്ധമായിരുന്നു. അതുകൊണ്ടു തന്നെ ഒട്ടുമിക്ക മലയാള ചിത്രങ്ങളും അവധി ദിവസങ്ങളില്‍ ഭാര്യയോടൊപ്പം ബുര്‍ജുമാന്‍ സെന്ററില്‍ നിന്നോ ഷിന്ദഗ സിറ്റി സെന്ററില്‍ നിന്നോ സിനിമ കാണാറുണ്ടായിരുന്നു. കണ്ടതിനു ശേഷം അബ്രയിലൂടെയുള്ള ഒരു ചെറു യാത്ര, ഭാര്യക്ക് വേണ്ടിയുള്ള ചില്ലറ ഷോപ്പിങ്ങുകള്‍, തിരിച്ച് കരാമയില്‍ വന്നതിനു ശേഷം മലയാളി റസ്റ്ററന്റുകളില്‍ നിന്ന് കഴിക്കുന്ന സ്വാദോടെയുള്ള ഭക്ഷണം, പാര്‍ക്കില്‍ പോയിരുന്ന് ശുദ്ധവായു ശ്വസിച്ചു കൊണ്ടുള്ള സ്വപ്നംകാണലുകള്‍. സാധാരണക്കാരനായ എന്റെ ജീവിതത്തെ കൂടുതല്‍ അസാധാരണമാക്കുന്നവയിരുന്നു ആ നിമിഷങ്ങള്‍. പക്ഷേ, താല്‍ക്കാലികമായെങ്കിലും അവയെല്ലാം നിലച്ചിരിക്കുന്നു.
അപ്രതീക്ഷിതമായാണ് കൊറോണ വൈറസ് എന്ന വില്ലന്‍ നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നു വന്നതും ഒരു സഡന്‍ബ്രേക്കോടെ ഓരോ വ്യക്തിയെയും നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടാന്‍ കാരണമായതും. ലോകം മുഴുവന്‍ ഇന്ന് ഭൗതികമായും മാനസികമായും ലോക് ഡൗണില്‍പെട്ട് കൊണ്ടിരിക്കുന്നു. ജനിച്ചിരിക്കുന്നത് അദൃശ്യനായ പുതിയ ശത്രുവാണ്. അവന്റെ യുദ്ധവിളംബരം അതിശക്തവും ലോകത്തെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താവുന്ന തരത്തിലുമാണ്. ഞങ്ങളും ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നത് ഇതേ അവസ്ഥയിലൂടെയാണ്. പക്ഷേ, അവനെതിരെ പോരാടാന്‍ തന്നെയാണ് തീരുമാനം. ഗവണ്‍മെന്റും ആരോഗ്യപ്രവര്‍ത്തകരും പറയുന്ന മുന്നൊരുക്കങ്ങള്‍ കൈ വൃത്തിയാക്കുക, സാനിറ്റൈസറും മാസ്‌കും ഉപയോഗിക്കുക, സാമൂഹിക അകലം നിത്യജീവിതത്തില്‍ പാലിക്കുക
നിര്‍ദേശങ്ങളെല്ലാം അതുപോലെ തന്നെ പാലിക്കുന്നുണ്ട്. ആകെ മടുപ്പു വന്നിരുന്നത് മാനസികമായിട്ടായിരുന്നു. നാലു ചുവരുകള്‍ക്കുള്ളിലേക്ക് തളയ്ക്കപ്പെടുമ്‌ബോള്‍ നമ്മുടെ മനസ്സനുഭവിക്കുന്ന ഒരു ‘ഫ്രസ്‌ട്രേഷന്‍’ ഉണ്ട്. ആവര്‍ത്തനവിരസത, ബോറടി, മനുഷ്യന്‍ മനുഷ്യനെ അടുപ്പിക്കാന്‍ ഭയക്കുന്ന അവസ്ഥകള്‍ അത്തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ എങ്ങനെ നമുക്ക് തരണം ചെയ്യാം ? ഞങ്ങളുടെ കാര്യത്തില്‍ എന്റെ ഭാര്യ ആയിരുന്നു ആ നിര്‍ദേശം മുന്നോട്ടു വച്ചത്. ഫ്‌ലാറ്റിലെ ബാല്‍ക്കണി പുതിയ രീതിയില്‍ ഉപയോഗിക്കുക. വസ്ത്രം ഉണക്കാനും പക്ഷികള്‍ക്ക് ധാന്യവും ദാഹജലവും നല്‍കാനും മാത്രമായിട്ടായിരുന്നു ബാല്‍ക്കണി ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോള്‍ ഓരോ വൈകുന്നേരവും ചെലവഴിക്കുന്നത് അവിടെ രണ്ടു കസേരകളിലില്‍ ഇരുന്നുകൊണ്ടാണ്. ശുദ്ധവായു ഇവിടെയും ലഭിക്കുന്നു.
മുന്നിലോട്ടു നോക്കിയാല്‍ കാണുന്നത് കരാമ പോസ്റ്റ് ഓഫീസും വിജനമായ നിരത്തും വല്ലപ്പോഴും പോകുന്ന ഡെലിവറി ബൈക്കുകളും ചില്ലറ വാഹനങ്ങളും മാത്രമാണ്. എന്നാല്‍, നഷ്ട്ടപ്പെട്ടു പോയെന്നു കരുതുന്ന നിമിഷങ്ങള്‍ ഇവിടെ വീണ്ടെടുക്കാന്‍ ശ്രമിച്ചു തുടങ്ങിയിരിക്കുന്നു. നര്‍മ സംഭാഷണങ്ങളും അന്താക്ഷരിയും ദംഷ്‌റാസ് കളികളുമൊക്കെയായി ഓരോ സായാഹ്നങ്ങളും വ്യത്യസ്തമായി തുടങ്ങിയിരിക്കുന്നു. തൊട്ടടുത്തുള്ള കുടുംബ സുഹൃത്തും അധ്യാപികയുമായ അനു ചേച്ചിയും ഇപ്പോള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഇ ലേര്‍ണിങ് ക്ലാസുകള്‍ എടുക്കുന്നത് അവരുടെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടാണ്.
ഇത്രയും സുന്ദരമായിരുന്നു ഈ ബാല്‍ക്കണി എന്നുള്ള പുതിയ സത്യം ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിച്ചിരിക്കുന്നു. തുടര്‍ന്നുള്ള സമയങ്ങളില്‍ സിനിമ കാണലും ചെറിയ വായനയും ബന്ധുക്കളോടുള്ള കുശല സംഭാഷണങ്ങളുംസമയം പഴയതു പോലെ തന്നെ സഞ്ചരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അന്നം തരുന്ന ഈ നാടിനെ ഇന്നും മനസ്സറിഞ്ഞു സ്‌നേഹിക്കുന്നു. ദുബായ് വീണ്ടും പഴയതു പോലെ ആയിത്തീരും. പ്രകൃതിയുടെ ഒരു ശുദ്ധീകരണപ്രക്രിയയായി മാത്രം ഈ കൊറോണക്കാലത്തെ കാണുക. ക്രിയാത്മകമായി ഒഴിവുസമയങ്ങള്‍ ആനന്ദകരമാക്കാന്‍ ശ്രമിക്കുക. സന്തോഷത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ വിദൂരത്തല്ല. മനുഷ്യരുടെ ഇച്ഛാശക്തിയേക്കാള്‍ വലുതല്ലല്ലോ ഒരു കൊറോണയും.