ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ കേരള സർക്കാർ പരാജയം; പ്രളയസമയത്തെ അരി സൗജന്യമല്ല

ന്യൂഡല്‍ഹി. പ്രളയകാലത്തു കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകണം. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞു.

കേരളത്തിന് പ്രളയസമയത്ത് അനുവദിച്ച അരിയുടെ പണം അടിയന്തരമായി വേണമെന്നു കേന്ദ്രം അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അടുത്ത വര്‍ഷത്തെ സബ്സിഡിയില്‍നിന്നു തുക തിരിച്ചു പിടിക്കുമെന്ന നിര്‍ദേശത്തിനു വഴങ്ങി പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവച്ചു. 205.81 കോടി രൂപയാണ് കേന്ദ്രത്തിനു നല്‍കേണ്ടത്. 2018ലെ പ്രളയകാലത്ത് 89,540 മെട്രിക്ക് ടണ്‍ അരി എഫ്‌സിഐ വഴി കേരളത്തിനു നല്‍കിയിരുന്നു.

ഇതിന്റെ ബില്‍ തുകയായ 205.81 കോടി ഉടന്‍ നല്‍കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. പ്രളയ സഹായത്തിനു പണം ഈടാക്കരുത് എന്നു സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. പക്ഷേ, അഭ്യര്‍ഥന കേന്ദ്രം തള്ളി. പണം തിരിച്ചടയ്ക്കുന്നില്ലെങ്കില്‍ റിക്കവറി വേണ്ടി വരുമെന്നു പീയൂഷ് ഗോയല്‍ മുഖ്യമന്ത്രിക്കു കത്തെഴുതിയിരുന്നു.