സ്വര്‍ണക്കടത്ത് കേസ്, ഫൈസൽ ഫരീദും റബിന്‍സും അറസ്റ്റിലായെന്ന് എൻഐഎ

സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെ യുഎഇ അറസ്റ്റ് ചെയ്തെന്ന് എൻഐഎ. ഫൈസൽ ഫരീദിനെയും റബ്ബിൻസിനെയും യുഎഇ ഭരണകൂടം ദുബായിൽ അറസ്റ്റ് ചെയ്തെന്നാണ് എൻഐഎ സത്യവാങ്മൂലം നൽകിയത്. യുഎഇ ഭരണകൂടമാണ് അറസ്റ്റു ചെയ്തത്. ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടിസ് അയച്ചു. മുഹമ്മദ് ഷാഫിയും റമീസുമാണ് സ്വർണക്കടത്തു കേസിലെ മുഖ്യ ആസൂത്രകരെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇരുവരേയും കസ്റ്റഡിയിലെടുത്തെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആറു പ്രതികൾക്കെതിരെ ഇന്റർപോൾ വഴി ബ്ലൂ കോർണർ നോട്ടീസ് നൽകിയിട്ടുണ്ട്. ഫൈസൽ ഫരീദ്, റബ്ബിൻസ് ഹമീദ്, സിദ്ദിഖ് അക്ബർ , അഹമദ് കുട്ടി, രതീഷ്, മുഹമ്മദ്‌ ഷമീർ എന്നിവർക്കാണ് ബ്ലു കോർണർ നോട്ടീസ്. സ്വർണക്കടത്ത് കേസിൻറെ മുഖ്യ അസൂത്രകർ മുഹമ്മദ് ഷാഫിയും റമീസും ആണെന്നാണ് എൻഐഎ പറയുന്നത്. ഗൂഢാലോചന നടന്നത് ദുബൈയിൽ വച്ചാണ് . ഫൈസൽ ഫരീദ് കേസിലെ മൂന്നാം പ്രതിയും റാബിൻസ് ഹമീദ് പത്താം പ്രതിയും ആണ്.

നയതന്ത്ര പാഴ്സലിൽ കള്ളക്കടത്തു സ്വർണം അയയ്ക്കാൻ ഫൈസൽ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിൻസ്. ദുബായിൽ ഇയാൾക്കു ഹവാല ഇടപാടുകളുള്ളതായും നയതന്ത്ര പാഴ്സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വർണം വിറ്റഴിക്കുന്നതിൽ പങ്കുള്ളതായും വിവരം ലഭിച്ചിരുന്നു. ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി, ദുബായിലെ മുഴുവൻ നീക്കങ്ങളും നടത്തിയതു റബിൻസാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു.

ഫൈസൽ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു. എന്നാൽ ഇയാൾ തന്നെയാണു പ്രതിയെന്ന് എൻഐഎ സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. ഇയാളുടെ തൃശൂരിലെ വീട്ടിൽ റെയ്ഡ് നടന്നിരുന്നു.

ദുബായിൽ വളർന്നുവന്ന യുവ ബിസിനസുകാരനാണ് സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദ്. തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശിയായ ഫൈസൽ ഫരീദിന്റെ (36) പിതാവ് വർഷങ്ങളായി ദുബായിലായിരുന്നു. ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ)യിലായിരുന്നു ജോലി. ഫൈസൽ വളർന്നതും ഇവിടെത്തന്നെ. അറബിക് നന്നായി അറിയാം. സ്വദേശികളുമായി ഏറെ അടുപ്പം. ഹൈസ്കൂൾ വിദ്യാഭ്യാസം നാട്ടിലായിരുന്നു.