കാസര്‍ഗോഡ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ കള്ളവോട്ട് നടത്തുന്നതിന്റെ ദ്യശ്യങ്ങള്‍ പുറത്ത്; കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായി ആരോപണം. പിലാത്തറ എ യു പി സ്‌കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ആറ് പേരുടെ ദൃശ്യങ്ങളാണ് മാതൃഭൂമി പുറത്തുവിട്ടത്.

ഒരാള്‍ തന്നെ രണ്ട് തവണ വോട്ട് ചെയ്യുന്നതും ആളു മാറി വോട്ട് ചെയ്യുന്നതിന്റെയും ദൃശ്യങ്ങളുണ്ടെന്ന് മാതൃഭൂമി ആരോപിക്കുന്നു. മറ്റ് ബൂത്തിലുള്ളവര്‍ പോലും ഈ ബൂത്തില്‍ വന്ന് വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസറെ കാഴ്ചക്കാരനാക്കിയാണ് കള്ളവോട്ട് നടക്കുന്നത്.

774ാം നമ്പര്‍ വോട്ടറായ പത്മിനി രണ്ട് തവണ വോട്ട് ചെയ്യുന്നതായി ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50ാം നമ്പര്‍ ബൂത്തിലും 19ാം നമ്പര്‍ ബൂത്തിലും ഇവര്‍ വോട്ട് രേഖപ്പെടുത്തുന്നുണ്ട്. മറ്റൊരു സ്ത്രീ വോട്ടര്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്റെ വോട്ട് മറ്റാരോ ചെയ്തതായി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് വോട്ട് ചെയ്യാനാകാതെ മടങ്ങി പോകേണ്ടിയും വന്നു.