കണ്ണൂർ: രണ്ടാം വിവാഹത്തിന് പിന്നാലെ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർ പുറത്ത്. കൊലപ്പെടുത്തുന്നതിന് മുമ്പ് മക്കൾക്ക് ഭക്ഷണത്തിൽ കലർത്തി ഉറക്കുഗുളിക നൽകിയെന്നും മൂത്ത മകൻ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയത്, ഇളയ മക്കളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂര്‍ ചെറുപുഴയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നിർമ്മാണത്തൊഴിലാളിയായ മുളപ്ര വീട്ടിൽ ഷാജി (40), ചെറുവത്തൂർ സ്വദേശി കുടിയിൽ ശ്രീജ (38), ശ്രീജയുടെ മക്കളായ സൂരജ് (12), സുബിൻ (8), സുരഭി (6) എന്നിവരെ ഇന്നലെയാണ് ശ്രീജയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഷാജിയും ശ്രീജയും കഴിഞ്ഞ 16നാണ് വിവാഹിതരായത്. നിയമപരമായി മുൻവിവാഹബന്ധം ഇരുവരും വേർപെടുത്തിയിട്ടില്ല. വീട് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീജയുടെ മുൻഭർത്താവ് നൽകിയ പരാതിയിൽ ഇന്നലെ ശ്രീജയെയും ഷാജിയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഷാജിക്ക് ആദ്യഭാര്യയിൽ രണ്ട് മക്കളുണ്ട്.’മക്കളെ കൊന്നു, ഞങ്ങളും മരിക്കുന്നു” എന്ന് യുവതി വെളുപ്പിന് 5.30ഓടെ ചെറുപുഴ സ്റ്റേഷനിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്.
യുവതിയുടെ ഫോൺ വന്ന് 15 മിനിറ്റിനുള്ളിൽ തന്നെ പോലീസ് സ്ഥലത്തെത്തിയിരുന്നു. ശ്രീജയുടെ മുൻ ഭർത്താവിന്റെ പേരിലുള്ള വീട് ഒഴിഞ്ഞു കാെടുക്കണമെന്ന പരാതിയിൽ പൊലീസും പ്രാദേശിക രാഷ്ട്രീയ നേതാക്കളും പ്രശ്ന പരിഹാരത്തിന് ശ്രമം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് അഞ്ചു പേരെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഷാജിയും ശ്രീജയും തമ്മിൽ ഒരു വർഷത്തിലേറെയായി അടുപ്പത്തിലായിരുന്നു.