തിരുവനന്തപുരം . പ്രവാസി വ്യവസായി ഫാരിസ് അബൂബക്കറിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇയാളുടെ ബിനാമിയും ഇടനിലക്കാരനുമായ കണ്ണൂര്‍ പിലാക്കണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്ലാറ്റ് ഇ ഡി – ഐടി ഉദ്യോഗസ്ഥര്‍ മുദ്രവച്ചു. ആദായനികുതി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും നിന്നും ലഭിച്ച രേഖകളില്‍ വിശദ പരിശോധന ഇ ഡി നടത്തിവരുന്നതിനിടെയാണിത്.
ഫാരിസുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന കെട്ടിട നിര്‍മാതാക്കള്‍, ഇടനിലക്കാര്‍ എന്നിവരിലേക്ക് ഇ ഡിയുടെ അന്വേഷണം നീളുകയാണ്. ഫാരിസുമായി ബിസിനസ് ബന്ധമുള്ള ചലച്ചിത്ര പ്രവര്‍ത്തകരിലേക്കും അന്വേഷണം നടക്കുന്നുണ്ട്. വര്‍ഷങ്ങളായി ഫാരിസിന്റെ ഇടനിലക്കാരനായ കണ്ണൂര്‍ പിലാക്കണ്ടി സ്വദേശിയുടെ ചിലവന്നൂരിലെ ഫ്‌ലാറ്റില്‍ ഐടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തിരുന്നു. ഫ്‌ലാറ്റ് മുദ്രവച്ചു. ഇയാള്‍ ഫാരിസിന്റെ ബെനാമിയാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
കൊച്ചിയിലെ തണ്ണീര്‍ത്തടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചെമ്മീന്‍കെട്ടുകള്‍, പൊക്കാളിപ്പാടങ്ങള്‍, എന്നിവിടങ്ങളില്‍ 2008 മുതല്‍ ഫാരിസ് അബൂബക്കര്‍ വന്‍തോതില്‍ പണമിറക്കിയതിന്റെ രേഖകള്‍ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വലയിലാക്കി ഇത്തരം ഭൂമികള്‍ കരഭൂമിയായി രേഖയുണ്ടാക്കിയാണു ഫാരിസ് കെട്ടിട നിര്‍മാതാക്കള്‍ക്കു മറിച്ചു വിൽപ്പന നടത്തി വന്‍ ലാഭം നേടിവന്നത്. ഇതിനെല്ലാം മധ്യവർത്തികളായി നിന്നിരുന്നത് ബിനാമികളായിരുന്നു.
അടുത്ത കാലത്ത് 100 കോടിരൂപ ഫാരിസിന്റെ റിയല്‍ എസ്റ്റേറ്റ് കമ്പനികളിലേക്ക് എത്തിയെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത്. ഫാരിസ് അബൂബക്കറിന്റെ കമ്പനിയിലെ ഉദ്യോഗസ്ഥനായ സുരേഷിന്റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറയുടെ ഭര്‍ത്താവായ സുരേഷ് കുമാർ ആണ് മെട്രോവാർത്തയുടെ ചുമതല വഹിക്കുന്നത്.