തിരുവനന്തപുരം: നൂലുകെട്ട് ദിവസം നാൽപ്പത് ദിവസം പ്രായമായ കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രതി ഉണ്ണികൃഷ്ണൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണൻ 40 ദിവസം മാത്രം പ്രായമുളള പിഞ്ചു കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്നത്. തിരുവല്ലത്തുളള അമ്മയെ കാണിക്കാൻ എന്ന് പറഞ്ഞാണ് കുഞ്ഞിനെ ഉണ്ണികൃഷ്ണൻ കൊണ്ടുപോയത്. കുഞ്ഞിനെ കാണാതായതോടെ,ട്രാഫിക് വാർഡൻ കൂടിയായ ഭാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നൂല് കെട്ട് ദിനമായ ഇന്നലെ നെടുമങ്ങാട്ടുളള വീട്ടിലായിരുന്നു കുടുംബം. തുടർന്ന് അമ്മയെ കാണിക്കാൻ എന്ന് പറഞ്ഞാണ് കുഞ്ഞിനെയും കൊണ്ട് ഉണ്ണികൃഷ്ണൻ പോയത്. കൂടെ ഭാര്യയും ഉണ്ടായിരുന്നു. തിരുവല്ലത്തേയ്ക്കുളള യാത്രയിൽ ഓട്ടോറിക്ഷയിൽ നിന്ന് കുഞ്ഞുമായി ഇറങ്ങിയ ഉണ്ണികൃഷ്ണൻ അമ്മയെ കാണിച്ചിട്ട് വരാമെന്ന് പറഞ്ഞാണ് പോയതെന്ന് ഭാര്യയുടെ പരാതിയിൽ പറയുന്നു. കുഞ്ഞിനെ കാർഡ്ബോർഡ് പെട്ടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയത്. പോലീസ് നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെയാണ് കുഞ്ഞിൻറെ മൃതദേഹം കണ്ടെടുത്തത്. കുഞ്ഞിനെ കാണാതായ സാഹചര്യത്തിൽ അമ്മയും അമ്മൂമ്മയും പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
കുഞ്ഞിന്റെ അമ്മയുടെ രണ്ടാം വിവാഹമാണിത്. ഉണ്ണികൃഷ്ണന്റെ വീട്ടുകാരുമായി കുഞ്ഞിന്റെ അമ്മയ്ക്ക് ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഉണ്ണികൃഷ്ണനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നുവെന്ന് അമ്മൂമ്മ ചന്ദ്രിക പറഞ്ഞു. ഗർഭിണിയായതോടെ ഭാര്യയുമായി ഉണ്ണികൃഷ്ണൻ നല്ല സ്‌നേഹത്തിലായിരുന്നു. അതുകൊണ്ട് ഓട്ടോറിക്ഷയിൽ നിന്ന് കുഞ്ഞിനെയും എടുത്ത് പോയപ്പോൾ സംശയം തോന്നിയില്ലെന്ന് ഭാര്യയുടെ പരാതിയി്ൽ പറയുന്നു.
കുഞ്ഞിനെ കാണാതായ സമയത്ത് ഉണ്ണികൃഷ്ണൻ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന് പൊലീസ് പറയുന്നു. കുഞ്ഞിനെ റോഡിൽ വച്ചിരിക്കുകയാണ്, പാലത്തിന്റെ അടിയിൽ ഉണ്ട് എന്നെല്ലാം പറഞ്ഞാണ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചത്. തുടർന്ന് തിരുവല്ലം പാലത്തിന് സമീപം ഉണ്ണികൃഷ്ണനെ കണ്ടതായി നാട്ടുകാരിൽ ചിലർ പറഞ്ഞതോടെയാണ് സത്യാവസ്ഥ പുറത്തുവന്നതെന്നും പൊലീസ് പറയുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഉണ്ണികൃഷ്ണൻ കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.