ഷിജുവുമായി പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെ, കരയാതിരിക്കാൻ കുഞ്ഞിന്റെ വായിൽ തുണി തിരുകി- അമ്മ

പിതാവ് കൊലപ്പെടുത്താൻ ശ്രമിച്ച കുട്ടിയുടെ നിലയിൽ നേരിയ പുരോ​ഗതി. കുഞ്ഞിനെ ഷിജു ഉപദ്രവിക്കുന്നത് പതിവായിരുന്നുവെന്ന് നേപ്പാൾ സ്വദേശിനിയായ ഭാര്യ സഞ്ജ മായ. ഗുരുതരമായി പരുക്കേറ്റ ദിവസം രാത്രി കുഞ്ഞ് സുഖമില്ലാതെ കരഞ്ഞപ്പോൾ ഉറക്കം പോയതിന്റെ ദേഷ്യത്തിൽ മുഖത്തടിച്ചിരുന്നുവെന്നും കരയുന്നത് കണ്ടപ്പോൾ വായിൽ തുണിതിരുകിയെന്നും സഞ്ജ പറഞ്ഞു.

കട്ടിലിലേക്ക് വലിച്ചെറിഞ്ഞതോടെ കുഞ്ഞ് ഉറക്കെ കരയുകയും ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുകയും ചെയ്തപ്പോൾ താൻ ഏറെ നിർബന്ധിച്ചപ്പോളാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതെന്നും അമ്മ വെളിപ്പെടുത്തി.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് ഞങ്ങൾ വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം എന്നെ സംശയമായിരുന്നു. കുട്ടി തന്റെ അല്ല എന്ന് എപ്പോഴും പറയുമായിരുന്നു. കുഞ്ഞിനെയും ഇയാൾ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നു. എതിർക്കുമ്പോൾ കുഞ്ഞ് തന്നിഷ്ടക്കാരിയായി വളരാതിരിക്കാനാണ് എന്നാണ് പറയുക. കരയുമ്പോൾ വായിൽ തുണി വയ്ക്കുന്നതു പോലെയുള്ള ക്രൂരതയും ഇയാൾ ചെയ്യുമായിരുന്നു

അതേസമയം ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞ് മുലപ്പാൽ കുടിച്ചു.തലച്ചോറിന് പരിക്കേറ്റതിനാൽ തന്നെ ഇനിയുള്ള മണിക്കൂറുകൾ നിർണായകമാണെന്ന് ഡോക്ടർമാർ അറിയിച്ചു

രാവിലെ ആദ്യ മണിക്കൂറുകളിൽ കുട്ടി ബോധം വീണ്ടെടുത്തുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. അതിന്റെ സൂചനയെന്നോണം കുഞ്ഞ് വേദന തിരിച്ചറിഞ്ഞ് കരയുകയും കൈകാലുകൾ ഇളക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കുട്ടി വലിയ പുരോഗതി നേടിയെന്നാണ് ഡോക്ടർമാർ പറയുന്നത്.