പർദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാൻ പറ്റിയ ഒരുവനും കേരളത്തിൽ ഇല്ലേ

കായംകുളം എംഎസ്എം കോളജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോയ യുവിവാനെയും ഉമ്മയെയും പോലിസ് തടഞ്ഞുവെന്ന ആരോപണം വൻ ചർച്ചയായിമാറിയിരുന്നു. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ഫാത്തിമ തെഹ്ലിയ. പർദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാൻ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോൾ കേരളത്തിലെന്ന് തഹ്‌ലിയ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

കുറിപ്പിങ്ങനെ,

കൊടിയേരി ബാലകൃഷ്ണനാണ് കേരള പോലീസിൽ സംഘപരിവാറിന് സ്വാധീനമുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. അത് അങ്ങനെ തന്നെയാണെന്ന് അക്കമിട്ട് പറയാൻ പറ്റുന്ന അത്രയും സംഭവങ്ങൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നു. പർദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാൻ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോൾ കേരളത്തിൽ?

അതേ സമയം യുവാവിനെയും ഉമ്മയെയും പോലിസ് തടഞ്ഞുവെന്ന ആരോപണത്തിൽ വൻ ട്വിസ്റ്റ്. ആരോപണ വിധേയനായ ഓച്ചിറ സർക്കിൾ ഇൻസ്‌പെക്ടർ വിനോദ് ആണ് സംഭവത്തിലെ നിജസ്തിതി വെളിപ്പെടുത്തി രംഗത്ത് എത്തിയത്.

ഉമ്മ പർദ്ദ ഇട്ടിരുന്നതുകൊണ്ടാണ് സിഐ പോകാൻ സമ്മതിക്കാതിരുന്നതെന്നും അത് ചോദിച്ചപ്പോൾ വസ്ത്രം പ്രശ്നം തന്നെയാണെന്ന് പറഞ്ഞെന്നുമായിരുന്നു ചാത്തന്നൂർ സ്വദേശി അഫ്സൽ മണിയിൽ ഫെയ്സ് ബുക്കിൽ കുറിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ ശരിയല്ലെന്നാണ് സി ഐ വിനോദ് പറയുന്നത്. ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ ആയതിനാൽ എല്ലാ വാഹനവും പരിശോധഘധിച്ചാണ് വിട്ടത്. കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിർത്തിയായതിനാൽ കർശന പരിശോധനയായിരുന്നു. ട്രയിൻ – ഫ്ളൈറ്റ് ടിക്കറ്റ് എടുത്തവർ, കല്യാണക്കുറി കാണിക്കുന്നവർ, മരണത്തിന് പോകുന്നവർ അങ്ങനെ അത്യാവശ്യക്കാരെ മാത്രമായിരുന്നു കടത്തിവിട്ടിരുന്നുത്.

കോളേജിൽ നിന്നും സഹോദരിയെ വിളിക്കാൻ പോകുന്നു എന്ന് പറഞ്ഞ് അഞ്ചുവയസുള്ള ഒരു കുട്ടിയടക്കമാണ് ആ കുടുംബം വന്നത്. അതൊരു അടിയന്തര ആവശ്യമല്ലാത്തതിനാൽ അവരോട് തിരിച്ചുപോകാൻ പറഞ്ഞു. ഇന്നലെയും അവധിദിവസമായതിനാൽ അവർക്ക് ഇന്നലെ വേണമെങ്കിൽ ആ കുട്ടിയെ വിളിച്ചുകൊണ്ടുവരാമായിരുന്നു. അല്ലെങ്കിൽ നാളെ പോയി വിളിക്കാം. അതുകൊണ്ട് ആലപ്പുഴ ജില്ലയിലേയ്ക്ക് കടത്തിവിടാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ആ കാറിലിരുന്ന സ്ത്രീയാണ് കുറിയിട്ടവരെയൊക്കെ കടത്തിവിട്ടല്ലോ, പർദ്ദ ഇട്ടതുകൊണ്ടാണോ ഞങ്ങളെ കടത്തിവിടാത്തത് എന്ന് ചോദിച്ചത്. നിങ്ങളുടെ കണ്ണിന്റെയും മനസിന്റെയും അസുഖത്തിനുള്ള ചികിൽസ എന്റെ കയ്യിലില്ലെന്നാണ് ഞാൻ അപ്പോൾ പറഞ്ഞത്. അല്ലാതെ പോസ്റ്റിൽ പറയുന്നത് പോലെ വസ്ത്രം പ്രശ്നമാണെന്ന് ഞാൻ പറഞ്ഞിട്ടേയില്ല.

അതിന് ശേഷം ഞങ്ങളവിടെ വാഹനപരിശോധനകൾ നടത്തികൊണ്ടിരുന്ന സമയത്ത് ആ യുവാവ് ഇറങ്ങി ഞങ്ങളുടെയൊക്കെ വീഡിയോയും ഫോട്ടോയുമൊക്കെ പകർത്തുന്നത് കണ്ടു. അത് സോഷ്യൽമീഡിയയിൽ ഇടാനാണെന്ന് മനസിലായെങ്കിലും ഞങ്ങളൊന്നും പറഞ്ഞില്ല. ഒടുവിൽ അയാൾ അവിടെ നിന്ന് ആരെയൊക്കെയോ വിളിച്ചതനുസരിച്ച് മേലുദ്യോഗസ്ഥർ വിളിച്ചുപറഞ്ഞിട്ടാണ് അവരെ ആലപ്പുഴ ജില്ലയിലേയ്ക്ക് കടക്കാൻ അനുവദിച്ചത്. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് അവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സിഐ പറഞ്ഞു. അവർ കൊണ്ടുവന്ന സത്യവാങ്മൂലത്തിൽ തീയതി തെറ്റായിരുന്നെന്നും സിഐ ഒരു മാധ്യമത്തോട് പ്രതികരിച്ചു.