സാരികളുടെ മിന്നിച്ചകൾക്കുമപ്പുറം താരമായി മാറിയത് ആശയുടെ ഭത്താവ് ശരതാണ്, കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ആശ ശരത്ത്. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ച് കഴിഞ്ഞു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും നടി തിളങ്ങി നിൽക്കുകയാണ്. ഇപ്പോൾ ആശ ശരത്തിന്റെ മകളും അഭിനയ രംഗത്ത് ചുവട് വെച്ചിരുന്നു. മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രത്തിലാണ് ഉത്തര അഭിനയിച്ചത്. ഉത്തര അമ്മയ്‌ക്കൊപ്പം നൃത്തവേദികളിൽ സജീവമാണ്. 2021ലെ മിസ് കേരള റണ്ണർഅപ്പ് കൂടിയായിരുന്നു ഉത്തര. കഴിഞ്ഞ ദിവസമായിരുന്നു ഉത്തരയുടെ വിവാഹം. ആദിത്യനാണ് വരൻ. അങ്കമാലി അഡ്‌ലക്സ് കൺവെൻഷൻ സെൻററിൽ വച്ചായിരുന്നു വിവാഹാഘോഷങ്ങൾ നടന്നത്. ദിലീപ്, കാവ്യ മാധവൻ, അൻസിബ, ലാൽ, ദീപക് ദേവ്, അനുശ്രീ തുടങ്ങി വലിയൊരു താരനിര തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ഇപ്പോഴിതാ ആശ ശരത്തിന്റെ ഭർത്താവ് ശരത് വാരിയരെക്കുറിച്ച് അനൂപ് ശിവശങ്കരൻ എന്നൊരാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ആശ ശരത്തിന്റെ മകളുടെ വിവാഹസമയത്ത് ശരത്ത് പറഞ്ഞ വാക്കുകളാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അനൂപ് പറയുന്നു.

അനൂപ് ശിവശങ്കരന്റെ വാക്കുകൾ: ‘‘ആശ ശരത്തിന്റെ മകളുടെ വിവാഹ ക്ലിപ്പുകളിൽ എനിക്കേറ്റവും ശ്രദ്ധേയമായി തോന്നിയത് അവരുടെ ഭർത്താവിന്റെ വാക്കുകളാണ്. മകളുടെ വിവാഹത്തെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം പറയുന്നത് – ‘‘ആശയെ വിവാഹം കഴിച്ചപ്പോൾ അവർ തന്നോട് പറഞ്ഞത് ഡാൻസ് അവരുടെ രക്തമാണ് എന്നാണ്- അങ്ങനെയെങ്കിൽ ഞാൻ ആ രക്തത്തെ പമ്പ്‌ ചെയ്യുന്ന ഹൃദയമായി തുടരുമെന്ന് പറഞ്ഞു. അത് പോലെ തന്റെ മകൾക്കും കലയ്ക്ക് മൂല്യം കൽപ്പിക്കുന്ന ഒരു കുടുംബബന്ധം ഉണ്ടാവട്ടെ”

വളരെ യുക്തിസഹജമായി സംസാരിക്കുന്ന ഈ മനുഷ്യനെയാണ് ചില ഓൺലൈൻ പത്രക്കാർ, എൻഗേജ്മെന്റ് ക്ലിപ്പുകൾ അടർത്തി മാറ്റി ട്രോൾ ഇറക്കിയത്. കുടുംബസ്ഥയായ ഒരു കലാകാരിക്ക് കലാജീവിതത്തിൽ ഉയരങ്ങളിൽ എത്തണമെന്നുണ്ടെങ്കിൽ ഏറ്റവും വലിയ ഭാഗ്യം വേണ്ടത് അവരുടെ ജീവിതചര്യ മനസ്സിലാക്കാൻ കഴിയുന്ന ജീവിതപങ്കാളിയെ ലഭിക്കുകയാണ്. ഒരു സെലിബ്രിറ്റി ആയിരിക്കുക എളുപ്പമേയല്ല. മറ്റേതൊരു കരിയറിനേക്കാളും സങ്കീർണമാണ് ഒരു പെർഫോമിങ് ആർടിസ്റ്റിന്റെ കലാജീവിതം ഡിമാൻഡ് ചെയ്യുന്ന തയാറെടുപ്പുകൾ!

സുജാതയുടെയും സിത്താരയുടെയും സഫലമായ സംഗീത ജീവിതം കാണുമ്പോഴുമൊക്കെ തോന്നും മോഹന്റെയും സജീഷിന്റെയും നിസ്വാർഥമായ ഉയർന്നചിന്ത ഇല്ലായിരുന്നെങ്കിൽ അത് സാധ്യമാവുമായിരുന്നോ എന്ന്. അതുകൊണ്ട് തന്നെ സാരികളുടെ മിന്നിച്ചകൾക്കുമപ്പുറം എനിക്ക് താരമായി തോന്നിയത്, ശരത്താണ്- ആശയുടെ നൃത്തച്ചുവടുകൾക്ക് കൂച്ചുവിലങ്ങിടാതിരുന്ന ശരത്.