ബ്രഹ്‌മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപ്പിടിത്തം; കൊച്ചി കോർപ്പറേഷന് 100 കോടി പിഴ

കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് 100 കോടി പിഴ ചുമത്തി ദേശീല ഹരിത ട്രൈബ്യൂണല്‍. 100 കോടി രൂപ പിഴ ഒരുമാസത്തിനുള്ളല്‍ അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഈ തുക മാറ്റിവെക്കണമെന്നും വിധിയില്‍ പറയുന്നു.

കൊച്ചി കോര്‍പ്പറേഷന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് മുമ്പിലാണ് പിഴ അടയ്‌ക്കേണ്ടത്. തീപിടിത്തത്തിന് കാരണക്കാരയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഉത്തരവാദിത്തത്തില്‍ നിന്നും സര്‍ക്കാരിനും കോര്‍പ്പറേഷനും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ലെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്നും കേരളത്തില്‍ മോശം ഭരണമാണ് നടക്കുന്നതെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിമര്‍ശിച്ചിരുന്നു.

വേണ്ടിവന്നാല്‍ 500 കോടി പിഴ ചുമത്തുമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ വാദം കേട്ട രണ്ടംഗ ബെഞ്ചിന് പകരം വെള്ളിയാഴ്ച ട്രൈബ്യൂണല്‍ പ്രിസിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ ആദര്‍ശ് കുമാര്‍ ഗോയലാണ് കേസ് പരിഗണിച്ചത്. വിശദീകരണം എന്തായാലും ഉത്തരവ് പാസ്സാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടുത്തം സംബന്ധിച്ച കേസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.