മോദിക്ക് പ്രശംസ; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ വിദേശികൾക്കെതിരെ വിമർശനം

ന്യൂഡല്‍ഹി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബിജെപിക്കായി വിദേശികളെ ഇറക്കി പ്രചാരണം നടത്തിയ ബിജെപിക്കെതിരെ വിമര്‍ശനം. ഗുജറാത്ത് ബിജെപിയാണ് ഇത് സംബന്ധിച്ച ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചിത്രങ്ങള്‍ പുറത്തെത്തിയതോടെ വലിയ വിമര്‍ശനമാണ് ബിജെപി നേരിടന്നത്. 1951 ലെ ജാപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യന്‍ വീസ നിയമത്തിന്റെയും ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.

വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും പ്രചാരണത്തി പങ്കെടുത്ത വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബിജെപിയുടെ ചിഹ്നമായ താമര ആലേഖനം ചെയ്ത ഷാളുകള്‍ ധരിച്ചാണ് വിദേശികള്‍ പ്രചാരണം നടത്തിയത്. നിങ്ങള്‍ക്ക് ഒരു മഹാനായ നേതാവുണ്ട്, നിങ്ങള്‍ ആ നേതാവിനെ വിശ്വസിക്കു എന്ന ശീര്‍ഷകത്തോടെയാണ് ദൃശ്യങ്ങള്‍ പുറത്ത് വന്നത്.

വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന യുവാക്കള്‍ നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നുണ്ട്. നിരവധി ആളുകള്‍ നിങ്ങളുടെ നേതാവിനെ കാണാനും, കേള്‍ക്കാനും ബഹുമാനവും സ്നേഹവും പ്രകടിപ്പിക്കാനുമായി എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണെന്നും വിദേശികളില്‍ ഒരാള്‍ പറയുന്നത് കേള്‍ക്കാം.

എന്നാല്‍ ബിജെപിയുടെ വിഡിയോയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിഡിയോയില്‍ ഉള്ള വിദേശികളുടെ ശബ്ദം റഷ്യക്കാരുടെ ശബ്ദത്തിനു സമാനമാണെന്നും വിദേശികളെ ഉപയോഗിച്ചുള്ള പ്രചാരണം തിരഞ്ഞെടുപ്പിലെ വിദേശ കൈക്കടത്തലാണെന്നും, നടപടി വേണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖലെ ആവശ്യപ്പെട്ടു. 2019ല്‍ തൃണമൂലിന്റെ റാലിയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബംഗ്ലദേശ് നടന്‍ ഫിര്‍ദൂസ് അഹമ്മദിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടി എടുത്തിരുന്നു.

നടന്റെ വീസ റദ്ദാക്കിയിരുന്നു. ഫിര്‍ദൂസ് അഹമ്മദ് വീസ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഫോറിന്‍ റീജിയണല്‍ റജിസ്ട്രേഷന്‍ ഓഫിസി നോട് ആവശ്യപ്പെടുകയും പിന്നാലെ കരിമ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. വീസ നിയമങ്ങള്‍ അനുസരിച്ച് ഫിര്‍ദൂസ് അഹമ്മദിന് ഇന്ത്യയിലേക്കുള്ള വീസ ലഭിക്കില്ല.