പുഴയിലേക്കു വീണ് കാണാതായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ഏലംകുളം: മപ്പാട്ടുകര റെയില്‍വേ പാലത്തില്‍ മാതാവിന്റെ കൈയില്‍നിന്ന് പുഴയിലേക്കു വീണ 11 ദിവസം പ്രായമായ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. സംഭവസ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററിലേറെ അകലെയുള്ള കട്ടുപ്പാറ ഇട്ടക്കടവ് തടയണയുടെ 50 മീറ്ററോളം താഴെ പ്രഭാകടവില്‍ മീന്‍പിടിക്കാനെത്തിയ യുവാവ് ഞായറാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടത്.

നാട്ടുകാരെയും പോലീസിലും അഗ്‌നിരക്ഷാനിലയത്തിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ സജിത്തിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളും ട്രോമാകെയര്‍ വൊളന്റിയര്‍മാരും ചേര്‍ന്നാണ് മൃതദേഹം കരയിലേക്കെത്തിച്ചത്. കരയോടുചേര്‍ന്ന് ചപ്പുചവറുകള്‍ക്കിടയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം.