പ്രണയം നടിച്ചും വിവാഹം കഴിച്ചും യുവതിയുടെ തട്ടിപ്പ്, പിടിയിലായപ്പോൾ അറിഞ്ഞത് പലരെയും കബളിപ്പിച്ച കഥ

ചെന്നൈ. വിവാഹിതരായി ഒരു മാസം തികയും മുൻപേ ഭർത്താവിന്റെ ആഭരണങ്ങളുമായി കടന്നുകളഞ്ഞ യുവതി പിടിയിലായപ്പോൾ അറിയാനായത് പലരെയും കബളിപ്പിച്ച കഥ. മധുര സ്വദേശിനി അഭിനയ (28) ആണ് സംഭവത്തിൽ പിടിയിലായത്. താംബരം സ്വദേശി നടരാജനെ (25) നെ കബളിപ്പിച്ച് 17 പവൻ സ്വർണവും 20,000 രൂപയും പട്ട് സാരികളുമായി യുവതി മുങ്ങുകയായിരുന്നു. എട്ട് വയസുള്ള കുട്ടിയുടെ മാതാവാണ് അഭിനയ.

അഭിനയയെ പോലീസ് ചോദ്യം ചെയ്യുമ്പോൾ സമാനമായ രീതിയിൽ നാലോളം പേരെ യുവതി കബളിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസിന് അറിയാനായത്. അഭിനയ പ്രണയം നടിച്ച് നടരാജനെ വലയിൽ വീഴ്ത്തുകയായിരുന്നു. ബേക്കറിയിൽ ജോലി ചെയ്തിരുന്ന അഭിനയയെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഭക്ഷണ വിതരണ സ്ഥാപനത്തിലെ ജീവനക്കാരനായ നടരാജൻ പരിചയപ്പെടുന്നത്.

വീട്ടുകാർ അറിയാതെയാണ് താൻ വിവാഹം കഴിക്കുന്നതെന്നും അവർ അറിഞ്ഞാൽ പ്രശ്നമാകുമെന്നും യുവതി നടരാജനെ പറഞ്ഞു വിശ്വസിപ്പിച്ചു. നടരാജന്റെ മാതാപിതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം നടന്നത്. ഓഗസ്റ്റ് 29നാണ് ഇരുവരും വിവാഹിതരാവുന്നത്. വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും നഷ്ടമായതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി നടരാജന് മനസിലാകുന്നത്. പിന്നാലെ താംബരം പോലീസിൽ പരാതി നൽക്കുകയായിരുന്നു. പഴയ മഹാബലിപുരത്തെ ഹോസ്റ്റലിൽ അഭിനയ താമസിക്കുന്നുണ്ടെന്നറിഞ്ഞ് പോലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്തു. നാല് പവൻ ആഭരണങ്ങൾ യുവതിയിൽ നിന്നും തുടർന്ന് കണ്ടെത്തി.

സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന ആളുകളെ ബ്ലാക്ക്മെയിൽ ചെയ്ത് അഭിനയ പണം തട്ടിവരുകയായിരുന്നു. പ്രണയം നടിച്ചും വിവാഹം കഴിച്ചും തട്ടിപ്പു നടത്തിവന്ന യുവതിക്ക് നിരവധി കാമുകന്മാരുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. അഭിനയയോടൊപ്പം യുവതിയുടെ രണ്ടാം ഭർത്താവ് സെന്തിൽ കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടരാജന്റെ പരാതിയിലാണ് നടപടി ഉണ്ടായത്.

അഭിനയക്ക് ഭർത്താവും എട്ട് വയസുമുള്ള മകനുമുണ്ടെന്ന് പോലീസ് പറയുന്നു. 2011ൽ മന്നാർഗുഡി സ്വദേശിയായ യുവാവിനെ വിവാഹം കഴിച്ച അഭിനയ 11 ദിവസത്തിനുള്ളിൽ വേർപിരിഞ്ഞു. പിന്നീട് മധുര സ്വദേശിയായ സെന്തിലിനെ വിവാഹം കഴിച്ചു. ഇതിൽ എട്ട് വയസുള്ള കുട്ടിയുണ്ട്. ഈ ബന്ധത്തിനു ശേഷം കേളമ്പാക്കത്തുള്ള മറ്റൊരാളെ വിവാഹം കഴിച്ചു. 10 ദിവസത്തിനു ശേഷം ആ ബന്ധവും ഉപേക്ഷിച്ചു എന്നാണ് പോലീസ് പറയുന്നത്. ഇതിനു ശേഷമാണ് യുവതി നടരാജനെ ഇപ്പോൾ വിവാഹം ചെയ്യുന്നത്.