മദ്യപിക്കാന്‍ 50 രൂപയെടുത്തു, മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് യുവാവിനെ ചവിട്ടി കൊന്നു

തൃശൂര്‍: സുഹൃത്തിനെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ചവിട്ടി കൊലപ്പെടുത്തി. തൃശൂര്‍ പടിഞ്ഞാറേ കോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മദ്യപിക്കാനായി സുഹൃത്തിന്റെ പക്കല്‍ നിന്നും 50 രൂപ എടുത്തതിന്റ പേരില്‍ ഉണ്ടായ തര്‍ക്കമാണ് ദാരുണ സംഭവത്തിലേക്ക് നയിച്ചത്. മനക്കൊടി മാമ്പുള്ളില്‍ രാജേഷാണ് (50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂര്‍ കുരിയച്ചിറ മരത്തറയില്‍ ഉണ്ണിക്കൃഷ്ണന്‍ (47), ചാവക്കാട് ഒരുമനയൂര്‍ കാരേക്കാട് വലിയകത്തു തോട്ടുങ്ങഴ് ഫൈസല്‍ (36), വെങ്ങിണിശേരി കാര്യാടന്‍ ഷിജു (35) എന്നിവരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്.

പടിഞ്ഞാറേ കോട്ടയിലെ കള്ളു ഷാപ്പില്‍ മദ്യപിക്കുന്നതിനിടെ ഉണ്ണികൃഷ്ണന്റെ പോക്കറ്റില്‍ നിന്നും രാജേഷ് മദ്യപിക്കാനായി 50 രൂപ എടുത്തു. ഇതാണ് തര്‍ക്കത്തിനും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മൂന്നാം തീയതി രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിനെ പടിഞ്ഞാറേക്കോട്ടയിലെ പണിതീരാത്ത ഷോപ്പിങ് കോംപ്ലക്‌സില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കള്ളുഷാപ്പില്‍ ഇരുന്ന് ഇവര്‍ എല്ലാവരും മദ്യപിച്ചിരുന്നു. ഇതിനിടെ ഉണ്ണികൃഷ്ണന്റെ പോക്കറ്റില്‍ നിന്നും രാജേഷ് ബലം പ്രയോഗിച്ച് 50 രൂപ എടുത്തു. ഇതിനെ ചൊല്ലി തര്‍ക്കമുണ്ടായി. ഇതോടെ പ്രതികള്‍ പടിഞ്ഞാറേക്കോട്ട ഭാഗത്തേക്കു വരരുതെന്നു രാജേഷിനെ താക്കീത് ചെയ്തു. എന്നാല്‍, 3 ന് വൈകിട്ടു പടിഞ്ഞാറേക്കോട്ടയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ എത്തിയ രാജേഷിനെ പ്രതികള്‍ കാണുകയും ഇയാളെ ഉപദ്രവിക്കുകയുമായിരുന്നു. നിലത്തിട്ട് പ്രതികള്‍ രാജേഷിനെ ചവിട്ടുകയും കത്രികയ്ക്ക് കുത്തുകയും ചെയ്തു. ഇതിനിടെ രാജേഷിന് ബോധം നഷ്ടമായെന്ന് മനസിലായതോടെ സംഘം മുങ്ങി. ചവിട്ടേറ്റുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം.