മഹാമാരിയിലും കാരുണ്യത്തിന്റെ മുഖമായി കൗമാരക്കാരി; മരണത്തോട് മല്ലടിക്കുന്ന രോഗിക്ക് മൂലകോശം ദാനം നല്‍കി ഹിബ

കോട്ടയം: കൊറോണ വൈറസ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുകയാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ഈ മഹാമാരി പിടിച്ച് ജീവന്‍ നഷ്ടമായത്. കൊറോണയില്‍ രാജ്യം മുഴുവന്‍ നിശ്ചലമാകുമ്പോള്‍ കൗമാരക്കാരി ആയ ഹിബ ഷമര്‍ കനിവിന്റെ പൂര്‍ണ രൂപം ആവുകയാണ്. ലോകം ഒന്നാകെ ലോക്ക് ഡൗണില്‍ നിശ്ചലമാകുമ്പോള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് മരണത്തോട് മല്ലടിക്കുന്ന ഏതോ ഒരാള്‍ക്കായി മൂലകോശം ദാനം ചെയ്തിരിക്കുകയാണ് ഹിബ. ചെന്നൈയിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ പ്രവേശിപ്പിച്ച രോഗിക്ക് വേണ്ടി ആണ് പതിനെട്ട് കാരിയായ ഹിബ ഷമര്‍ മൂലകോശ ദാനം നടത്തിയത്. കോവിഡ് വ്യാപനത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കവവെയാണ് ഹിബയുടെ ഈ പുണ്യ പ്രവര്‍ത്തി.

ഹിബ എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ആണ്. അഞ്ച് മാസം മുമ്പ് കോശേജില്‍ നടന്ന ക്യാംപിലാണ് മൂല കോശ ദാനത്തിന് വേണ്ടി ഹിബ റജിസ്റ്റര്‍ ചെയ്തത്. സന്നദ്ധ രക്ത മൂലകോശ ദാതാക്കളുടെ സംഘടനയായ സ്‌മൈല്‍ മേക്കേഴ്‌സും ദാത്രി ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ രജിസ്റ്റ്രിയും ചേര്‍ന്നാണു സെന്റ് തെരേസാസ് കോളേജില്‍ ക്യാംപ് സംഘടിപ്പിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു രോഗിക്ക് മൂല കോശ സാമ്യം വന്നു. ഇതോടെ നടപടികള്‍ ആരംഭിക്കുക ആയിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് എത്രയും വേഗം മൂല കോശം എത്തിക്കണം എന്ന ആവശ്യം എത്തി. എന്നാല്‍ മഹാമാരി പടരുന്ന സാഹചര്യത്തില്‍ എല്ലാവരും വീടിന് അകത്ത് ഇരിക്കുമ്പോള്‍ ആ ഭയത്തെ വകവയ്ക്കാതെ ആശുപത്രിയില്‍ എത്തി ജീവന്റെ ഒരിറ്റ് പകുത്ത് എടുത്ത് നല്‍കാന്‍ ഹിബ ഒട്ടും ആശങ്ക പെട്ടില്ല.

എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ച ശേഷം കഴിഞ്ഞ ദിവസം എറണാകുളം അമൃത ആശുപത്രിയില്‍ ഹിബ മൂലകോശങ്ങള്‍ ദാനം നല്‍കിയിട്ടുണ്ട്. മാതാവ് സീനത്തിനും മാതൃ സഹോദരനായ എ എം നൗഷാദിനും ഒപ്പം ആയിരുന്നു ഹിബ ആശുപത്രിയില്‍ എത്തിയത്. മൂല കോശം ദാനം ചെയ്തതിന് ശേഷം ബ്ലഡ് സ്റ്റെം സെല്‍ ഡോണര്‍ രജിസ്റ്റ്രി പ്രവര്‍ത്തകര്‍ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി അനുമതി വാങ്ങി ചെന്നൈയിലേക്കു പുറപ്പെടുകയും ചെയ്തു. തുടര്‍ന്ന് പതിമൂന്ന് മണിക്കൂറുകള്‍ സമയം എടുത്ത് കഴിഞ്ഞ ദിവസം രാത്രി മൂല കോശം ചെന്നൈയില്‍ എത്തിക്കുക ആയിരുന്നു. സംസ്ഥാനത്ത് മൂല കോശം ദാനെ ചെയ്തവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളുകളില്‍ ഒരാള്‍ ആവുകയാണ് ഹിബ.