ട്രിപ്പിള്‍ ജംപില്‍ മലയാളി താരങ്ങൾക്ക് സ്വര്‍ണവും വെള്ളിയും.

ബിര്‍മിങ്ഹാം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. ട്രിപ്പിള്‍ ജംപില്‍ മലയാളികളായ എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളിയും നേടി. 17.3 മീറ്ററാണ് എല്‍ദേസ് ചാടിയത്. വെള്ളി നേടിയ അബൂബക്കല്‍ 17. 2 മീറ്റര്‍ ചാടി. ഗെയിംസില്‍ വ്യക്തിഗത ഇനത്തില്‍ ആദ്യമായാണ് ഒരു മലയാളിത്താരം സ്വര്‍ണം സ്വന്തമാക്കുന്നത്.

ബോക്‌സിംഗിൽ നിതു ഗംഗാസിനും പുരുഷന്മാരുടെ 48-51 കി ഗ്രാം വിഭാഗത്തിൽ അമിത് പാംഗല്‍ ഞായറാഴ്ച സ്വര്‍ണം നേടിയിരുന്നു. വനിതകളുടെ മിനിമം വെയ്റ്റ് (45kg-48kg ) വിഭാ​ഗത്തിലാണ് നിതു സ്വർണം നേടിയത്. അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്‌ഡൊണാൾഡിനെ തകർത്തപ്പോൾ നിതു ഇംഗ്ലണ്ടിന്റെ തന്നെ ഡെമി ജേഡ് റെസ്‌താനെ പരാജയപ്പെടുത്തിയാണ് സ്വർണം നേടിയത്.

ഹോക്കിയില്‍ നേരത്തെ ഇന്ത്യന്‍ വനിതകള്‍ വെങ്കലം നേടിയിരുന്നു. വെങ്കല മെഡല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വീഴ്ത്തുന്നത്. നിശ്ചിത സമയം ഇരു ടീമും 1-1ന് സമനിലയിലെത്തി. ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയില്‍ 2-1നാണ് ഇന്ത്യയുടെ ജയം. 2006ന് ശേഷം ആദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യ മെഡല്‍ സ്വന്തമാക്കുന്നത്.