സ്വര്‍ണ്ണക്കടത്തിന് എല്ലാ സഹായവും ചെയ്തത് ശിവശങ്കര്‍; പണം എവിടെ നിക്ഷേപിക്കണമെന്ന് നിര്‍ദ്ധേശിച്ചതും ശിവശങ്കറെന്ന് ഇഡി

സ്വര്‍ണക്കടത്തിനെ കുറിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് അറിവ് മാത്രമല്ല സജീവമായ ഇടപെടലും ഉണ്ടായിരുന്നുവെന്ന് തെളിഞ്ഞതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കറാണ് നിര്‍ദേശിച്ചത്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണമടങ്ങിയ ബാഗ് വിട്ടുകിട്ടുന്നതിന് ശിവശങ്കര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു. സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാനും ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നു. കഴിഞ്ഞ നവംബര്‍ 11 നാണ് ഇത് സംബന്ധിച്ച വാട്‌സ് ആപ്പ് സന്ദേശം അയച്ചത്. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളെല്ലാം ശിവശങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

നയതന്ത്രബാഗ് പരിശോധനയില്ലാതെ വിട്ട് കിട്ടാന്‍ മുതിര്‍ന്ന കസ്റ്റംസ് ഓഫിസറെ വിളിച്ചതായി ശിവശങ്കര്‍ സമ്മതിച്ചു. കഴിഞ്ഞ മാസം 15 നാണ് ഇത് സംബന്ധിച്ച മൊഴി നല്‍കിയത്. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് കസ്റ്റംസ് ഓഫിസറെ വിളിച്ചതെന്നും ശിവശങ്കര്‍ സമ്മതിച്ചു. ഇതിലൂടെ ശിവശങ്കര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. ലൈഫ് മിഷന്റെ പദ്ധതി രേഖകള്‍ സ്വപ്നയ്ക്ക് കൈമാറിയത് ടെന്‍ഡര്‍ രേഖകള്‍ തുറക്കുന്നതിന് മുമ്പാണെന്നും ബിഡ് നടപടികളിലെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ശിവശങ്കറിന്റെ ഈ നടപടിയെന്നും ഡയറക്ടറേറ്റ് പറയുന്നു.

സ്വപ്നയുടെ പേരില്‍ മൂന്നാമത്തെ ലോക്കര്‍ തുടങ്ങാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നു. കള്ളക്കടത്ത് വരുമാനം കൂടുതല്‍ വരുന്നത് കൊണ്ടാണാണ് മൂന്നാമതൊരു ലോക്കര്‍ കൂടി തുറക്കാന്‍ ശിവശങ്കര്‍ പദ്ധതിയിട്ടിരുന്നതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. സ്വര്‍ണക്കളളക്കടത്തിനെപ്പറ്റി ശിവശങ്കറിന് അറിയാമായിരുന്നെന്നും ലോക്കറില്‍ നിന്ന് കണ്ടെടുത്ത പണം ശിവശങ്കറിന്റേതുകൂടിയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞതായി ഇഡി ഇന്നലെ കോടതിയെ അറിച്ചിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതക്കുവേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഒരു ദിവസത്തേക്ക് കൂടി ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയത്.

എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലുളള ശിവശങ്കറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി തീരുന്നതിനാല്‍ റിമാന്‍ഡ് ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടും. എന്നാല്‍, ശിവശങ്കറിന്റെ ജാമ്യാപേക്ഷയും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നുണ്ട്.