സ്വന്തം വീട്ടിൽ നിന്ന് 25 പവൻ സ്വർണ്ണം മോഷ്ടിക്കാൻ കാമുകന് അവസരമൊരുക്കിക്കൊടുത്ത വീട്ടമ്മ അറസ്റ്റിൽ

വിവാഹിതയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഭർത്താവറിയാതെ വീട്ടിലെ കിടപ്പുമുറിയിലെ രഹസ്യഅറയിൽ സൂക്ഷിച്ച 25 പവൻ സ്വർണ്ണം കവർന്ന കേസിൽ ഉഴമലയ്ക്കൽ കുളപ്പട വാലൂക്കോണം സുഭദ്ര ഭവനിൽ രാജേഷ്(32) കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്വർണം മോഷ്ടിക്കാൻ കാമുകന് കൂട്ടുനിന്ന വീട്ടമ്മയെയും പോലിസ് ഇന്നലെ‌ അറസ്റ്റ് ചെയ്തു. വിതുര മരുതാമല അടിപറമ്പ് റാണി ഭവനിൽ ജോസിന്റെ ഭാര്യ മുപ്പത്തിനാലുകാരിയായ കവിതയാണ് അറസ്റ്റിലായത്.

ആഗസ്റ്റ്‌ ഒന്നിനായിരുന്നു സംഭവം. കവിതയും ഭർത്താവും പുറത്തുപോയപ്പോഴാണ് വീട്ടിൽ ടൈൽസ് ഇളക്കി നിർമ്മിച്ച രഹസ്യഅറയിൽ നിന്നു 25 പവൻ മോഷണം പോയത്. തുടർന്ന് ഇരുവരും ചേർന്ന് വിതുര പൊലീസിൽ പരാതി നൽകി. സംശയം തോന്നിയ പൊലീസ് കവിതയെ വിശദമായി ചോദ്യം ചെയ്‌തപ്പോഴാണ് മോഷണം കെട്ടുകഥയാണെന്ന് ബോദ്ധ്യമായത്. കവിത ആര്യനാട് ഉഴമലയ്ക്കൽ വാലുക്കോണത്തുള്ള രാജേഷുമായി (32) പ്രണയത്തിലായിരുന്നു. ഭർത്താവ് അറിയാതെ കവിത രാജേഷിനു പണം നൽകാറുണ്ടായിരുന്നു.

കാർ വാങ്ങാൻ പണം നൽകണമെന്നും ഇല്ലെങ്കിൽ ബന്ധം ഭർത്താവിനെ അറിയിക്കുമെന്നും പറഞ്ഞ് രാജേഷ് കവിതയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് വീട്ടിൽ രഹസ്യഅറയിൽ സ്വർണം സൂക്ഷിച്ചിരിക്കുന്ന വിവരം കവിത രാജേഷിനെ അറിയിച്ചത്. മോഷണസൗകര്യത്തിനായി ഭർത്താവുമൊത്ത് പുറത്തുപോയ ദിവസം പിറകുവശത്തെ വാതിൽ തുറന്നിടുകയായിരുന്നു. മോഷ്ടിച്ച 25 പവൻ വിതുര, തൊളിക്കോട് ആര്യനാട് എന്നിവിടങ്ങളിലെ ബാങ്കുകളിൽ പണയംവച്ച ശേഷം രാജേഷ് കാർ വാങ്ങി. ഒട്ടനവധി കേസുകളിൽ പ്രതിയായ രാജേഷ് ഫോൺ മുഖേന യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. വാങ്ങിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. വിതുര സി.ഐ എസ്. ശ്രീജിത്ത്‌, എസ്.ഐ എസ്.എൽ. സുധീഷ് എന്നിവരാണ് അന്വേഷണം നടത്തിയത്. കവിതയെ കോടതിയിൽ ഹാജരാക്കി.