ബാര്‍ കോഴ കേസില്‍ അന്വേഷണാനുമതി; സര്‍ക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിക്കെതിരായ അന്വേഷണ അനുമതി നല്‍കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ ആണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.

മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടിയ സംഭവത്തിലാണ് കൂടുതല്‍ രേഖകള്‍ തേടിയത്. കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്ക് എതിരെ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണ സാധ്യത തേടിയത്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന രേഖകള്‍ മാത്രം പരിശോധിച്ച് അനുമതി നല്‍കാനാകില്ലെന്നും കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് ഗവര്‍ണറുടെ ഓഫീസ് സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.

മുന്‍ മന്ത്രിമാരെന്ന നിലയില്‍ ഇവരുടെ നിയമനാധികാരി ഗവര്‍ണറാണ്. അതിനാലാണ് ഗവര്‍ണറുടെ അനുമതി തേടി സര്‍ക്കാര്‍ രാജ്ഭവനെ സമീപിച്ചത്. മൂന്നാഴ്ചയ്ക്ക് മുമ്ബാണ് ഇതുമായി ബന്ധപ്പെട്ട ഫയല്‍ രാജ്ഭവനിലെത്തിയത്. അനുമതി നല്‍കും മുമ്ബ് വിജിലന്‍സ് ഡയറക്ടര്‍ തന്നെ കാണണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് ഐജിയുമായും ഗവര്‍ണര്‍ ആശയവിനിമയം നടത്തിയിരുന്നു. ഇതിന് ശേഷമാണ് കൂടുതല്‍ രേഖകള്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.