​ഗവർണർ കൂടുതൽ സമയവും യാത്രയിൽ, യാത്രകൾക്കായി ചിലവിടത്ത് കോടിക്കണക്കിന് രൂപ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ​ഗവർണർമാർക്കുള്ള മാർഗനിർദ്ദേശങ്ങൾ പാലിച്ചില്ല, ഒരു മാസം 25 ദിവസമെങ്കിലും ഗവർണർ സംസ്ഥാനത്ത് ഉണ്ടാകണമെന്ന മാർഗനിർദ്ദേശമാണ് ഗവർണർ ലംഘിച്ചത്. 2022ൽ പകുതിയോളം ദിവസം അതായത് 143 ദിവസത്തോളം ​ഗവർണർ യാത്രയിലായിരുന്നു, ഇതിനായി സർക്കാർ ഖജനാവിൽ നിന്ന് 2022-ൽ 11.63 ലക്ഷം രൂപയും 2021-ൽ 5.34 ലക്ഷം രൂപയും ചെലവാക്കി. ഗവർണറുടെയൊപ്പം യാത്രചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകൾകൂടി പരിശോധിക്കുമ്പോൾ വൻ തുകയാണ് യാത്രാക്കായി ​ഗവർണർ ചിലവാക്കിയത്.

​ഗവർണറുടെ അമിതയാത്രക്കെതിരെ കഴിഞ്ഞ വർഷം രാഷ്ട്രപതിഭവൻ ഇടപെട്ടിരുന്നു. ഒരു മാസത്തിൽ അഞ്ച് ദിവസത്തിൽ കൂടുതൽ ഗവർണർമാർ സംസ്ഥാനത്തിന് പുറത്തു പോകരുതെന്നാണ് ചട്ടം. എന്നാൽ താൻ രേഖകളെല്ലാം സമർപ്പിച്ചതിനെ തുടർന്ന് ചട്ടം പാലിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഗവർണറുടെ വാദം. 2022 മാർച്ച് മാസത്തിൽ 19 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവർണർ, ജൂണിലും ആഗസ്റ്റിലും 17 ദിവസം വീതം യാത്രയ്ക്കായി മാറ്റിവെച്ചു. യാത്രകളിൽ കൂടുതലും ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കുമാണ്. 2021-ലും സമാനമായ രീതിയിൽ പല മാസങ്ങളിലും അനുവദനീയമായ ദിവസങ്ങളിൽ കൂടുതൽ ഗവർണർ സംസ്ഥാനത്തിന് പുറത്തായിരുന്നു.

പി. സദാശിവം സ്ഥാനത്തുനിന്ന് മാറി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റ 2019-20 സാമ്പത്തിക വർഷം 18.47 ലകഷം രൂപയാണ് ഗവർണറുടെ യാത്രാച്ചെലവ്. നാല് വർഷത്തിനിടെ 46.55 ലക്ഷം രൂപയാണ് ഗവർണറുടെ യാത്രകൾക്ക് മാത്രം ചെലവായത്. കൂടെ യാത്രചെയ്യുന്ന ഉദ്യാഗസ്ഥർക്കായി ചെലവിട്ടത് ഒരു കോടി രൂപയും.

അതേ സമയം വിമാന യാത്രക്ക് മാത്രമാി ബജറ്റിൽ അനുവദിച്ചതിനേക്കാൾ ഒമ്പതിരട്ടിയോളം തുകയാണ്‌ ചെലവാക്കുന്നത്‌. ഏപ്രിലിൽ തുടങ്ങിയ സാമ്പത്തിക വർഷം ഗവർണർക്ക്‌ 11.8 ലക്ഷം രൂപയാണ്‌ യാത്രയ്ക്ക്‌ ബജറ്റ്‌ വിഹിതമായി അനുവദിച്ചത്‌. 8.29 ലക്ഷം രൂപ ഗവർണറുടെ ടൂർ ടിഎ വിഹിതവും ബാക്കി ഒപ്പമുള്ള ഉദ്യോഗസ്ഥരുടെ യാത്രാ ചെലവിനും വേണ്ടിയാണ്‌ അനുവദിക്കുന്നത്‌. എന്നാൽ, ജൂലൈ ആകുമ്പോഴേക്കും അനുവദിച്ച തുകയുടെ 80 ശതമാനവും ചെലവഴിച്ചു.

യാത്രാക്കൂലിയായി 25 ലക്ഷംകൂടി അനുവദിക്കണമെന്ന്‌ ജൂലൈയിൽ ഗവർണറുടെ ഓഫീസിൽനിന്ന്‌ സർക്കാരിനെ അറിയിച്ചു. അനുവദിച്ച തുകയിൽ 1.15 ലക്ഷം മാത്രമാണ്‌ ജൂലൈ 26 വരെയുള്ള കണക്കനുസരിച്ച്‌ ബാക്കിയുണ്ടായിരുന്നത്‌. 20.98 ലക്ഷം രൂപ ടിക്കറ്റ്‌ വാങ്ങിയ വകയിൽ കുടിശ്ശികയുണ്ടെന്നും 25 ലക്ഷം കൂടുതൽ അനുവദിക്കണം എന്നുമാണ്‌ ആവശ്യം. ആഗസ്തിൽ 75 ലക്ഷം രൂപ കൂടുതൽ ആവശ്യപ്പെട്ട്‌ വീണ്ടും കത്തയച്ചപ്പോൾ തുക അനുവദിച്ചു.