പ്രവാസലോകത്ത് അറബിയുടെ ഭാര്യയുടെ ക്രൂരത, ഒടുവില്‍ ദുരിത കയത്തില്‍ നിന്നും നാട്ടിലേക്ക് പറന്ന് ഹസീന

ഹസീന (ഇടത്) മഞ്ജു മണിക്കുട്ടനൊപ്പം

ദമ്മാം:അറബിമാരുടെ വീടുകളിൽ വീട്ട് വേലക്കും മറ്റും എത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ഉണ്ടാകുന്ന യാതനകൾ പല തവണ വാർത്തയായതാണ്‌. കൊല്ലം ശാസ്താംകോട്ട സ്വദേശിനി വിവരമാണിപ്പോൾ പുറത്ത് വരുന്നതും ജീവ കാരുണ്യ പ്രവർത്തകർ ചേർന്ന് അവരെ രക്ഷിച്ചതും.  മലയാളി വനിത നാട്ടിലേക്ക് മടങ്ങി. നവയുഗം സാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗത്തിന്റെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെയാണ് ഇവര്‍ താട്ടിലേക്ക് മടങ്ങിയത്.

കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ ഹസീനയാണ് ദുരിതകയത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ഒരു വര്‍ഷം മുമ്പ് ദമ്മാമില്‍ ഒരു സൗദി പൗരന്റെ വീട്ടില്‍ ഹൗസ്‌മെയ്ഡ് ആയിട്ടായിരുന്നു ഹസീന ജോലിക്ക് എത്തിയത്. എന്നാല്‍ ജോലി സ്ഥലത്ത് അത്ര നല്ല സാഹചര്യങ്ങള്‍ ആയിരുന്നില്ല. സ്‌പോണ്‍സര്‍ നല്ലവനായിരുന്നു, എന്നാല്‍ ജോലി ആവശ്യത്തിനായ് ദൂരെ സ്ഥലത്ത് ജോലിക്ക് പോയതിനാല്‍ മാസത്തില്‍ ഒന്നോ രണ്ടോ ദിവസമേ വീട്ടില്‍ എത്താറുള്ളു. ഈ സമയങ്ങളില്‍ വീട്ടിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് സ്‌പോണ്‍സറുടെ ഭാര്യയായിരുന്നു.

വളരെ മോശമായ രീതിയിലാണ് സ്‌പോണ്‍സറുടെ ഭാര്യ പെരുമാറിയിരുന്നത് എന്ന് ഹസീന പറയുന്നു. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്യിക്കുക, സമയത്ത് ഭക്ഷണം നല്‍കാതിരിക്കുക. എന്തിനും ഏതിനും കുറ്റം കണ്ടെത്തുക തുടങ്ങി മാനസികമായ ഒട്ടേറെ പീഡനങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നുവെന്ന് ഹസീന് പറയുന്നു. സഹികെട്ടപ്പോള്‍ ഹസീന പ്രതികരിച്ചു, ഇതോടെ സ്‌പോണ്‍സറുടെ ഭാര്യ ദേഹോപദ്രവവും ഏല്‍പ്പിക്കാന്‍ തുടങ്ങി. ഇതോടെ പോലീസിനെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. പോലീസ് താമസസ്ഥലത്ത് എത്തി അവരുടെ മൊഴി എടുക്കുകയും അവിടെ നിന്നും ഹസീനയെ ദമ്മാമിലുള്ള വനിത അഭയ കേന്ദ്രത്തില്‍ എത്തിക്കുകയും ചെയ്തു.

അഭയകേന്ദ്രം അധികൃതര്‍ വിവപം നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകയായ മഞ്ജു മണിക്കുട്ടന്‍ അവിടെ എത്തുകയും ഹസീനയോട് സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും കൂടി ഹസീനയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി. ഹസീനയ്ക്ക് നാലുമാസത്തെ ശമ്പളം കുടിശ്ശിക കിട്ടാനുണ്ടായിരുന്നു. ആ കുടിശ്ശികയും, നാട്ടിലേയ്ക്ക് പോകാനുള്ള എക്‌സിറ്റും ടിക്കറ്റും നല്‍കണമെന്ന് നവയുഗം ജീവകാരുണ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷം സ്‌പോണ്‍സര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി.

സ്‌പോണ്‍സര്‍ കുടിശ്ശിക ശമ്പളം കൈമാറി. അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ മഞ്ജു മണിക്കുട്ടന്‍, ഹസീനയ്ക്ക് എക്‌സിറ്റ് അടിച്ചു കൊടുത്തു. ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ വന്ദേഭാരത് വിമാനത്തില്‍ ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്തു. അങ്ങനെ ദുരിതം നിറഞ്ഞ പ്രവാസജീവിതം അവസാനിപ്പിച്ച്, എല്ലാവര്‍ക്കും നന്ദി പറഞ്ഞ്, ഹസീന നാട്ടിലേയ്ക്ക് പറന്നു.