തമിഴ്‌നാട്ടില്‍ അതി ശക്തമായ മഴ, ജനജീവിതം സ്തംഭിച്ചു; കേരളത്തിലും മഴ ശക്തമാകും

പുതുച്ചേരി: തമിഴ്‌നാട്ടില്‍ അതി ശ്ക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് പുതുച്ചേരിയിലും തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളിലും ജനജീവിതം സ്തംഭിച്ചു. രണ്ട് ദിവസമായി മഴ നിര്‍ത്താതെ പെയ്യുകയാണ്. ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായതോടെ റോഡ് ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്.

കാരക്കല്‍, കര്‍ണ്ണാടകയുടെ തെക്കന്‍ ഭാഗങ്ങള്‍, കൈരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മഴ രണ്ടുദിവസംകൂടി കനക്കുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റ് അറബിക്കടലിനെ ചുറ്റി ലക്ഷദ്വീപിനേയും ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇറാനില്‍ നിന്ന് ഉത്ഭവിച്ച ചുഴലിക്കാറ്റ് ഹിമാലയം കടന്ന് കിഴക്കന്‍ തീരങ്ങളെ ബാധിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.

അതേസമയം കേരളത്തിലും മഴ ശക്തമാകുമെന്നാണ് വിവരം. കന്യാകുമാരി മുതലുള്ള തെക്കന്‍ തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ കാറ്റിന്റെ വേഗതയുണ്ടാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതോടൊപ്പം തന്നെ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പൊതുജനത്തിന് നിര്‍ദേശം നല്‍കി.

ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കാം(ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്)

കുട്ടികള്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ 10മണിവരെ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറുക. മഴക്കാര്‍ കാണുമ്‌ബോള്‍ അലക്കിയിട്ട തുണി എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകുന്നത് ഒഴിവാക്കുക. ഇടിമിന്നലിന്റെ സമയത്തുള്ള കുളി ഒഴിവാക്കുക.

ഇടിമിന്നലിന്റെ സമയത്ത് ഫോണ്‍ ഉപയോഗം ഒഴിവാക്കുക. ഗൃഹോപകരണങ്ങളുടെ വൈദ്യതി ബന്ധം വിച്ഛേദിക്കുക. ഇടിമിന്നലിന്റെ സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.

ഇടിമിന്നലേറ്റ വ്യക്തിയുടെ ശരീരത്തില്‍ വൈദ്യത പ്രവാഹമില്ല,? അതിനാല്‍ത്തന്നെ പ്രഥമ ശശ്രൂഷ നല്‍കാന്‍ മടിച്ച് നില്‍ക്കരുത്. വളര്‍ത്തുമൃഗങ്ങളെ ഇടിമിന്നലിന്റെ സമയത്ത് തുറസായ സ്ഥലങ്ങളില്‍ കെട്ടരുത്. ഇനി അഥവാ കെട്ടിയിട്ടുണ്ടെങ്കില്‍ അവയെ അഴിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി കെട്ടാന്‍ പോകരുത്.അത് നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കും.