അഞ്ച് വർഷത്തെ നിയമപോരാട്ടം ; തന്റെ നമ്പർ റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിൽ എഴുതിവെച്ച അയൽക്കാരനെ കുരുക്കി വീട്ടമ്മ

തിരുവനന്തപുരം: അഞ്ച് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ തന്റെ നമ്പർ റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിൽ എഴുതിവെച്ച ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറായ അയൽക്കാരനെ കുരുക്കി വീട്ടമ്മ. തിരുവനന്തപുരം പാങ്ങപ്പാറ സ്വദേശിയായ വീട്ടമ്മയാണ് തനിക്കുണ്ടായ ദുരനുഭവത്തിന് കാരണക്കാരനായ ആളെ നീണ്ട നിയമ പോരാട്ടത്തിലൂടെ കണ്ടെത്തിയത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ശൗചാലയത്തിലാണ് ഇയാൾ വീട്ടമ്മയുടെ പേരും ഫോൺ നമ്പരും കുറിച്ചിട്ടത്.

കൈയക്ഷരത്തിലൂടെയാണ് വീട്ടമ്മയ്ക്ക് പ്രതിയെക്കുറിച്ച് സൂചന കിട്ടിയത്. അയൽവാസിയും ഡിജിറ്റൽ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറുമായ അജിത് കുമാറിന്റേതാണ് കൈയക്ഷരമെന്ന് പരിശോധനയിൽ തിരിച്ചറിഞ്ഞു. അശ്ലീല സംഭാഷണവുമായി ഫോൺ വിളികൾ 2018 മെയ് മാസം മുതൽ വീട്ടമ്മയുടെ ഫോണിൽ വരാൻ തുടങ്ങി. ഇങ്ങനെ വന്നൊരു ഫോൺ കോളറിൽ നിന്നുമാണ് നമ്പർ എവിടെ നിന്ന് കിട്ടിയെന്ന് വീട്ടമ്മ അറിയുന്നതും. ശൗചാലയത്തിൽ നമ്പർ എഴുതിയിരിക്കുന്നതിന്റെ ഫോട്ടോ സഹിതം ഇയാൾ വീട്ടമ്മയ്ക്ക് അയച്ചു നൽകി.

വീട്ടമ്മയുടെ നിർദേശപ്രകാരം ഫോൺ നമ്പർ അപരിചിതനായ അയാൾ മായ്ച്ചുകളഞ്ഞെന്നും അവർ പറഞ്ഞു.
ചുവരിലെ കൈയക്ഷരം പരിചിതമായി തോന്നിയ വീട്ടമ്മ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹിയായ ഭർത്താവ് സൂക്ഷിച്ചിരുന്ന അസോസിയേഷന്റെ മിനിട്‌സ് ബുക്കുമായി കൈയക്ഷരം ഒത്തുനോക്കി. വാട്‌സ്ആപ്പിലൂടെ അപരിചിതൻ അയച്ച ചിത്രത്തിലെ കൈയക്ഷരവും മിനുട്‌സ് ബുക്കിലെ കൈയക്ഷരവും ഒന്നാണെന്ന് തിരിച്ചറിഞ്ഞു.

കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഇവ ശാസ്ത്രീയ പരിശോധനകൾക്കായി ബെംഗളൂരുവിലെ സ്വകാര്യ ഫൊറൻസിക് ഏജൻസിയ്‌ക്ക് അയച്ചു. തുടർന്ന് ഈ തെളിവുകൾ വെച്ച് എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. കോടതി നിർദേശ പ്രകാരം സർക്കാർ ഫോറൻസിക് ലാബിലും ഇത് സ്ഥീകരിച്ചതോടെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ അജിത് കുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ചു.

മുൻപ് കരിയത്തെ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹിയായിരുന്ന ഭർത്താവിനോട് പ്രതിയ്‌ക്കുള്ള വിരോധമാണ് പകവീട്ടലിനു കാരണമെന്നാണ് വീട്ടമ്മയുടെ ആരോപണം. എന്നാൽ കൈയ്യക്ഷരം ഇങ്ങനെ കുടുക്കുമെന്ന് പ്രതി സ്വപനത്തിൽപ്പോലും കരുതിയിട്ടുണ്ടാകില്ല.