തിരുവനന്തപുരം : വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിജിലുണ്ടായ അപകടത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 15 പേര്‍ക്ക് പരുക്ക്. ശക്തമായ തിരയില്‍ പെട്ട് ഫ്ലോട്ടിങ് ബ്രിജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിജിലുണ്ടായിരുന്നവര്‍ കടലിലേക്ക് പതിച്ചു.
ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയില്‍ പെട്ടതോടെ കടലില്‍ വീണവര്‍ക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാര്‍ കടലില്‍ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
പരിക്കേറ്റ 15 പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു. തിരയടിച്ച് ബ്രിഡ്ജ് മറിഞ്ഞെന്നും ഇതിനേത്തുടർന്ന് അതിലുണ്ടായിരുന്ന ആളുകൾ കടലിൽ വീഴുകയായിരുന്നെന്നും ദൃക്‌സാക്ഷികൾ പറയുന്നു. കടലിൽ വീണ ആരെയും കാണാതായതായി റിപ്പോർട്ടില്ല. സംഭവം നടന്ന ഉടൻ തന്നെ രക്ഷ പ്രവർത്തനം നടന്നതിനാൽ വലിയ അപകടം ഒഴിവായി.
അപകടത്തിൽപ്പെട്ടവരിൽ എട്ട് പേരെ വർക്കല താലൂക്ക് ആശുപത്രിയിലും മൂന്ന് പേരെ എസ്.എൻ മിഷൻ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ രണ്ട് കുട്ടികളുമുണ്ട്.