ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി; അറസ്റ്റ്

ബംഗളൂരു: ഭർത്താവിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. കോലാർ സ്വദേശി അനിലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ചൈത്ര, കാമുകൻ ചലപതി, വാടക കൊലയാളിയായ പൃഥ്വിരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹൊസ്‌കോട്ട് നന്ദഗുഡിയ്‌ക്ക് സമീപമുള്ള ബീമാക്കാനഹള്ളി ഗ്രാമത്തിലെ ഉപേക്ഷിക്കപ്പെട്ട ക്വാറിയിൽ അനിലിന്റെ മൃതദേഹം കണ്ടെത്തിയത്.

ട്രക്ക് ഡ്രൈവറാണ് ആനന്ദ എന്ന് വിളിക്കുന്ന അനിൽ. വർഷങ്ങൾക്ക് മുൻപായിരുന്നു ഇയാൾ ചൈത്രയെ പ്രണയിച്ച് വിവാഹം ചെയ്തത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. ചൈത്രയുടെ അയൽവാസിയാണ് ചലപതി. കഴിഞ്ഞ ഏതാനും മാസങ്ങളായി ചലപതിയുമായി ചൈത്രയ്‌ക്ക് അടുപ്പം ഉണ്ടായിരുന്നു. ഇത് അറിഞ്ഞതോടെ ചൈത്രയെ അനിൽ താക്കീത് ചെയ്തു. ഇതിനിടെ ചലപതി മോശമായി പെരുമാറിയെന്ന് കാട്ടി ചൈത്ര പോലീസിൽ പരാതി നൽകുകയും, പോലീസ് ഇയാളെ താക്കീത് ചെയ്ത് വിടുകയും ചെയ്തു.

എന്നാൽ ഇരുവരും ബന്ധം പിന്നെയും തുടർന്നു. ഇവർക്ക് ഒന്നിച്ച്‌ ജീവിക്കാൻ ഭർത്താവ് തടസ്സമാകുമെന്ന് മനസിലായതോടെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകി. ചൈത്രയുടെ സഹോദരന്റെ സുഹൃത്താണ് പൃഥ്വിരാജ്. ഒരു ലക്ഷം രൂപയ്‌ക്കാണ് ചൈത്ര ക്വട്ടേഷൻ നൽകിയത്. വാടക കൊലയാളി നവീനാണ് ഒളിവിൽ പോയത്.