മോന്‍സണ്‍ ബന്ധം; ഐജി ജി ലക്ഷ്മണയുടെ സസ്‌പെന്‍ഷന്‍ 90 ദിവസം കൂടിനീട്ടി

തിരുവനന്തപുരം: ഐജി ജി ലക്ഷ്മണയുടെ സസ്പെന്‍ഷന്‍ 90 ദിവസം കൂടിനീട്ടി സര്‍ക്കാര്‍. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഐജി ജി ലക്ഷ്മണയെ(ഗോകുലത്ത് ലക്ഷ്മണ)സസ്‌പെന്റ് ചെയ്തത്. പൊലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ സമിതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നീട്ടിയത്. ജി ലക്ഷ്ണയ്ക്കെതിരായ വകുപ്പുതല അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സസ്പെന്‍ഷന്‍ നീട്ടാന്‍ റിവ്യൂസമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി സസ്പെന്‍ഷന്‍ കാലാവധി നീട്ടി ഉത്തരവിടുകയായിരുന്നു.

മോന്‍സണെതിരേ ചേര്‍ത്തല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് വീണ്ടും ലോക്കല്‍ പൊലീസിനുതന്നെ കൈമാറുന്നതിനായി ലക്ഷ്മണ്‍ ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. കേസുകള്‍ ഒതുക്കാനും ലക്ഷ്മണിന്റെ സഹായം കിട്ടിയെന്ന് മോന്‍സണ്‍ അവകാശപ്പെടുന്ന വീഡിയോ, ഓഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.