കൊവിഡ് ബാധിച്ചു ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ മരിച്ചു; കേന്ദ്രസർക്കാരിന് വീഴ്ച പറ്റിയെന്ന് രാഹുൽ ഗാന്ധി

കേന്ദ്രസർക്കാരിന്റെ പിടിപ്പില്ലായ്മ മൂലം ഒന്നരവർഷത്തിനിടെ രാജ്യത്ത് 50 ലക്ഷം പേർ കൊവിഡ് ബാധിച്ചു മരിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ പഠനം പങ്കുവച്ചാണ് രാഹുലിന്റെ ആരോപണം. ഔദ്യോഗിക കണക്കനുസരിച്ച് 4.18 ലക്ഷം ആണ് ഇന്ത്യയിലെ ഇതുവരെയുള്ള കൊവിഡ് മരണ നിരക്ക്. ട്വിറ്ററിലാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്.

സ്വാതന്ത്ര്യ൦ ലഭിച്ചതിനു ശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് കൊവിഡ് മഹാമാരിയെന്നും വാഷിംഗ്ടണിലെ സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്‌മെന്റിന്റെ പഠന റിപ്പോർട്ട് വിലയിരുത്തി. 2020 ജനുവരിമുതൽ 2021 ജൂൺവരെയായിരുന്നു പഠന കാലയളവ്. സിറോ സർവേകൾ, വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേകൾ, ഔദ്യോഗിക കണക്കുകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട്.

അഭിഷേക് ആനന്ദ്, ജസ്്റ്റിൻ സൻഡർഫർ, മോദി സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് തയാറാക്കിയ പഠനത്തിൽ മൂന്ന് കണക്കുകളാണ് നൽകിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ സിവിക് രജിസ്‌ട്രേഷൻ ഡേറ്റ ഉപയോഗിച്ചുകൊണ്ട് തയാറാക്കിയ 3.4 ദശലക്ഷം മരണങ്ങൾ, ഇൻഫെക്ഷൻ ഫേറ്റാലിറ്റി റേഷ്യോ പ്രകാരം തയാറാക്കിയ 4 ദശലക്ഷം മരണങ്ങൾ, കൺസ്യൂമർ പിരമിഡ് ഹൗസ്‌ഹോൾഡ് സർവേ അടിസ്ഥാനമാക്കി തയാറാക്കിയ 4.9 ദശലക്ഷം മരണങ്ങളുടെ കണക്കുകളും.