ഇടുക്കിയിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ കമ്പിളി പുതപ്പിൽ പൊതിഞ്ഞ നിലയിൽ

ഇടുക്കി . ഇടുക്കി ജില്ലയിലെ കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കാഞ്ചിയാറിലെ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ എന്ന അനു മോളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകമെന്നാണ് പ്രാഥമിക വിവരം. വത്സമ്മയുടെ ഭർത്താവ് ബിജേഷിനെ കാൺമാനില്ല.

സംഭവം അറിഞ്ഞു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനുള്ളിലെ, കിടപ്പുമുറിയില്‍, കട്ടിലിനടിയിൽ കമ്പിളി പുതപ്പു കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. അനുമോളെ കുറിച്ച് ഏതാനും ദിവസങ്ങളായി വിവരം ഇല്ലായിരുന്നു. ഇതോടെ ബന്ധുക്കള്‍ വീട്ടില്‍ അന്വേഷിച്ച് എത്തുമ്പോൾ, വീട് പൂട്ടിയിട്ടിരിയ്ക്കുന്നത് കണ്ടതോടെ കതക് തകര്‍ത്ത് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കാണുന്നത്. പേഴുംകണ്ടത്തെ വീട്ടില്‍ അനുമോളും ഭര്‍ത്താവ് ബിജേഷും മാത്രമാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ബിജേഷിനെ ഏതാനും ദിവസങ്ങളായി കാണാനില്ല. കട്ടപ്പന പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അനുമോളുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബിജേഷിനെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് വിളിച്ചുവരുത്തി ബുധനാഴ്ച മൊഴി എടുക്കും. അനുമോളുടെ ബന്ധുക്കളെയും പൊലീസ് വിളിപ്പിച്ചിട്ടുണ്ട്.