ഇന്ത്യ-ചൈന അതിർത്തിയായ പാങ്കോങ് താടകത്തിനു സമീപത്ത് ഇരു സൈനികരുംവെടി ഉതിർത്തതിന്റെ കൂടുതൽ വിവരങ്ങൾ. സെപ്റ്റംബർ ആദ്യവാരം 100-200 മുന്നറിയിപ്പ് വെടികൾ മുഴക്കിയതായി റിപ്പോർട്ട്. ചൈനീസ് സൈനികരെ അവഗണിച്ച് സൈനിക പോസ്റ്റ് സ്ഥാപിക്കാൻ ഇന്ത്യൻ സൈന്യം നീക്കം നടത്തിയപ്പോഴും മുന്നറിയിപ്പ് വെടിയുതിർത്തിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റംബര്‍ പത്തിന് ചൈന വെടിവയ്പ്പ് നടത്തി പ്രകോപനം സൃഷ്ടിച്ചു , ഇന്ത്യന്‍ സൈന്യവും തിരിച്ചു വെടിവെച്ചു . 200 റൗണ്ട് വെടിവെച്ചതായി റിപ്പോര്‍ട്ട്.
മോസ്‌കോയില്‍ സെപ്റ്റംബര്‍ പത്താം തീയതി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്‍പും അതിര്‍ത്തിയില്‍ പല തവണ വെടിവയ്പ് നടന്നതായാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. സേനകള്‍ 200 റൗണ്ട് വരെ ആകാശത്തേക്ക് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 29, 30 തീയതികളില്‍ പാംഗോങ് തടാകത്തിന്റെ വടക്കന്‍ തീരത്ത് രണ്ടു തവണ വെടിവയ്പുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
സെപ്റ്റംബര്‍ ഏഴിന് ചുഷൂല്‍ ഉപമേഖലയില്‍ വെടിവയ്പുണ്ടായിരുന്നു. ഇതിനു പിന്നാലെ സെപ്റ്റംബര്‍ പത്താംതീയതിയാണ് സംഘര്‍ഷമുണ്ടായതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലഡാക്കിലെ ഫിംഗര്‍ 3,4 മേഖലയില്‍ ഉണ്ടായ വെടിവയ്പ് സെപ്റ്റംബര്‍ ഏഴിലെ സംഘര്‍ഷത്തിനേക്കാള്‍ ത്രീവമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
ഓഗസ്റ്റ് 31ന് ലഡാക്കിലെ പാംഗോങ്, ചുഷൂല്‍ പ്രദേശങ്ങളില്‍ ഇന്ത്യയുടെ കുന്നുകള്‍ പിടിച്ചെടുക്കാനും ചൈനീസ് സൈന്യം ശ്രമം നടത്തിയിരുന്നു. പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്തെ കുന്നുകളില്‍ നിലയുറപ്പിക്കാനായിരുന്നു ചൈനയുടെ നീക്കം. ഇരു രാജ്യങ്ങളുടെയും ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുത്തിയതായി ഇന്ത്യന്‍ സൈന്യം പ്രതികരിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് 200 റൗണ്ട് വെടിവയ്പ്പുണ്ടായെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നത്. ചൈനീസ് സൈന്യം അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്നറിയിപ്പ് നല്‍കുകയും ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തതായി ഇന്ത്യന്‍ സൈന്യവും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച മറ്റൊരു സംഭവത്തിൽ പാങ്കോങ് തടാകത്തിന്റെ തെക്കു ഭാഗത്ത് ചൈനീസ് സൈന്യം നടത്തിയ കടന്നു കയറ്റ ശ്രമത്തിനിടെയും മുന്നറിയിപ്പ് വെടിയുതിർത്തു. ജൂൺ 14 ഗൽവാൻ താഴ്വരയിൽ നടന്ന ഏറ്റുമുട്ടലിനു സമാനമായ രീതിയിൽ കുന്തവും തോക്കുകളുമായി എത്തിയാണ് ചൈനീസ് സൈന്യം കടന്നുകയറ്റത്തിനു ശ്രമിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ അഞ്ച് കാര്യങ്ങളാണ് ഇരു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാർ മോസ്കോയിൽ നടത്തിയ ചർച്ചയിൽ തീരുമാനിച്ചത്. ചർച്ചകൾ തുടർന്നും നടത്തും, വേഗത്തിലുള്ള പിന്മാറ്റം, കൃത്യമായ അകലം പാലിക്കും, പിരിമുറുക്കങ്ങൾ ലഘൂകരിക്കുമെന്നും അടക്കമുള്ള കാര്യങ്ങളാണ് ചർച്ചയിൽ തീരുമാനിച്ചത്. അതേ സമയം ഇന്ത്യയുടെ പ്രഖ്യാപിതമായ അന്താരാഷ്ട്ര അതിര്‍ത്തി ലംഘിക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റില്‍ അംഗങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ തെളിവ് സഹിതം ഉത്തരം നല്‍കിയത്. ഇന്ത്യയുടെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും കടന്നുകയറാന്‍ കഴിഞ്ഞ ആറുമാസത്തിനിടെ ചൈനയ്ക്കായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. പ്രതിരോധ സഹമന്ത്രി നിത്യാനന്ദ റായാണ് മറുപടി നല്‍കിയത്.
ചൈന പലതവണ യഥാര്‍ത്ഥ നിയന്ത്രണരേഖ കടക്കാന്‍ ശ്രമം നടത്തിയിരുന്നു. ഇരുരാജ്യങ്ങളും അംഗീകരിച്ച അതിര്‍ത്തികടക്കാന്‍ ചൈനയെ സമ്മതിച്ചിട്ടില്ലെന്ന് ലോകസഭാംഗങ്ങള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി. ബി.ജെ.പിയുടെ രാജ്യസഭാംഗം അനില്‍ അഗര്‍വാള്‍ ഉന്നയിച്ച ചോദ്യത്തിനാണ് പ്രതിരോധ സഹമന്ത്രി നിത്യാനന്ദ റായ് മറുപടി നല്‍കിയത്.
പാകിസ്താന്‍ അതിര്‍ത്തിയില്‍ നടത്തിയ നുഴഞ്ഞുകയറ്റങ്ങളെ അക്കമിട്ട് നിരത്തിയ കേന്ദ്രമന്ത്രി ചൈനയ്ക്ക് അത്തരം ഒരു അവസരവും നമ്മുടെ സൈന്യം നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈന ഇന്ത്യയുടെ 38000 ചതുരശ്ര കിലോമീറ്റര്‍ കോണ്‍ഗ്രസ്സ് ഭരണകാലത്ത് കയ്യടക്കി വച്ചത് ഓര്‍മ്മിപ്പിച്ചിരുന്നു. അതില്‍ നിന്നും ഒരിഞ്ചുപോലും ചൈനയെ മുന്നോട്ട് കടക്കാൻ അനുവദിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി