ന്യൂഡല്‍ഹി . ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ സുരക്ഷ വെട്ടിക്കുറച്ച് ഇന്ത്യ. ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനുള്ള സുരക്ഷ ഇന്ത്യ വെട്ടിക്കുറച്ചു. ചാണക്യപുരിയിലെ ഓഫീസിന് മുന്നിലെ പൊലീസ് ബാരിക്കേഡുകൾ നീക്കി.
ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസിന്റെ രാജാജി മാര്‍ഗിലെ വസതിക്ക് മുന്നിലെ സുരക്ഷാ ബാരിക്കേഡുകളും നീക്കുകയുണ്ടായി. അതേസമയം സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഞായറാഴ്ച ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് ഖലിസ്ഥാന്‍ അനുകൂലികള്‍ ഇരച്ചുകയറുകയും, ബാല്‍ക്കണിയില്‍ കയറി ഇന്ത്യന്‍ പതാക നശിപ്പിക്കുകയും ചെയ്തിരുന്നു. ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തിയപ്പോള്‍ ബ്രിട്ടീഷ് പൊലീസ് ഇന്ത്യന്‍ ഹൈക്കമ്മീഷനു സുരക്ഷ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഇന്ത്യയുടെ നടപടി ഉണ്ടായിരിക്കുന്നത്.
ഈ സംഭവത്തെ തുടർന്ന് ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ക്രിസ്റ്റീന സ്‌കോട്ടിനെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷനു നേര്‍ക്ക് ആക്രമണം നടത്തിയ വിഘടനവാദികള്‍ക്കെതിരെ കര്‍ശന നടപടിയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.