കൊറോണ പ്രതിരോധത്തിനായി രാജ്യം വിളക്ക് കൊളുത്തി

കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ഏറ്റെടുത്ത് ജനങ്ങള്‍. ഇന്ന് രാത്രി ഒന്‍പതുമണിക്ക് ആരംഭിച്ച വിളക്ക് തെളിക്കല്‍ 9 മിനിറ്റ് നേരം നീണ്ടുനിന്നു. കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ട് നേരിടാനാണ് മോദി വിളക്ക് തെളിക്കാന്‍ രാജ്യത്തെ 130 കോടി ജനങ്ങളോട് ആഹ്വാനം ചെയ്തത്.

മെഴുകുതിരി കത്തിച്ചും, ചെരാതും കത്തിച്ചും, മൊബൈല്‍ ഫ്‌ലാഷ് തെളിച്ചുമാണ് ആളുകള്‍ ദീപം തെളിക്കലില്‍ പങ്കാളികളായത്. വിളക്ക് തെളിക്കാനായി ആരും പുറത്തിറങ്ങരുതെന്നും മോദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സാമൂഹിക അകലം പാലിച്ചാണ് ജനങ്ങള്‍ വീടിന്റെ വാതില്‍ക്കലും ബാല്‍ക്കണിയിലും ദീപം കൊളുത്തിയത്.

കൊറോണ വ്യാപനത്തിനെതിരേ സംഘടിപ്പിച്ച ജനതാ കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ നടപടികളുടെ തുടര്‍ച്ചയെന്ന നിലയിലാണ് ഐക്യദീപം തെളിക്കല്‍ ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണിന്റെ ഒമ്ബതാം ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്ബതുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഇത്.
ഐക്യദീപം തെളിക്കുമ്ബോള്‍ ആരും വീടിന് പുറത്തിറങ്ങുകേയാ കൂട്ടംകൂടുകയോ ചെയ്യരുതെന്നും. സാമൂഹിക അകലം പാലിക്കലിന്റെ ‘ലക്ഷ്മണരേഖ’ ആരും മറികടക്കരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു. പകരം വീടിന്റെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ ചെരാതുകള്‍, മെഴുകുതിരി, മൊബൈല്‍ ഫോണ്‍ വെളിച്ചം, ടോര്‍ച്ച്‌ എന്നിവ തെളിച്ച്‌ കൊറോണയുടെ അന്ധകാരത്തെ അകറ്റാനായിരുന്നു നിര്‍ദേശം.