അമേരിക്കയിലെ ഉന്നത കോടതിയിൽ ഇന്ത്യൻ വംശജ രൂപാലി എച്ച്. ദേശായി ജഡ്ജിയായി.

വാഷിം​ഗ്ടൺ. അമേരിക്കയിലെ ഉന്നത കോടതിയിൽ ഇന്ത്യൻ വംശജ ജഡ്ജി. പ്രശസ്ത അഭിഭാഷകയായ രൂപാലി എച്ച്. ദേശായിയെ അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചിരിക്കുന്നു. ഒമ്പതാം സർക്യൂട്ട് കോടതിയിലാണ് രൂപാലിക്ക് നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജ കൂടിയാവുകയാണ് രൂപാലി. രൂപാലിയുടെ നിയമനം 29ന് എതിരെ 67 വോട്ടുകൾക്കാണ് സെനറ്റ് അംഗീകരിച്ചിരിക്കുന്നത്. നിയമരംഗത്ത് 16 വർഷത്തെ അനുഭവ സമ്പത്തുമായാണ് രൂപാലി ഈ അധികാരത്തിലേക്ക് എത്തുന്നത്.

2000 ൽ അരിസോന സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദവും അരിസോണ യൂണിവേഴ്സിറ്റിയിൽ നിന്ന് 2005 ൽ ഡോക്ടറേറ്റും നേടിയ രൂപാലി ഈ കോടതിയിലെ ആദ്യ വനിത ജഡ്ജിയാണ്. സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഒമ്പതാം സർക്യൂട്ട് കോടതി അമേരിക്കയിലെ 13 അപ്പീൽ കോടതികളിൽ ഏറ്റവും വലുതാണ് എന്നതും ശ്രദ്ധേയം. 9 സംസ്ഥാനങ്ങളും 2 ഭൂപ്രദേശങ്ങളും കോടതിയുടെ അധികാരപരിധിയിൽ വരും.

ഇന്ത്യൻ വംശജയായ രൂപാലി എച്ച് ദേശായി കാനഡയിലെ ടൊറന്റോയിലാണ് ജനിക്കുന്നത്. നിയമബിരുദം എടുത്ത ശേഷം ലീഗൽ ഓഫിസറായി പ്രവർത്തിച്ചിരുന്ന രൂപാലി ഒമ്പതാം സർക്യൂട്ട് കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് മേരി ഷ്രോഡറുടെ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. 2022 ജൂൺ 15-ന് പ്രസിഡന്റ് ജോ ബൈഡൻ ദേശായിയെ ഒമ്പതാം സർക്യൂട്ടിനായുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് കോടതി ഓഫ് അപ്പീൽസിന്റെ യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്യൂട്ട് ജഡ്ജിയായി സേവനമനുഷ്ഠിക്കാൻ നാമനിർദ്ദേശം ചെയ്യുകയാണ് ഉണ്ടായത്.