ഇന്ത്യക്കാർക്ക് അനുമതിയില്ലാതെ 10 ലക്ഷം വരെ വിദേശത്തെ ബന്ധുക്കളിൽ നിന്ന് സ്വീകരിക്കാം.

 

ന്യൂഡൽഹി/ ഇന്ത്യക്കാർക്ക് വിദേശത്തെ ബന്ധുക്കളിൽ നിന്ന് അധികൃതരെ അറിയിക്കാതെ പ.ത്തു ലക്ഷം രൂപ വരെ ഇനി സ്വീകരിക്കാം. നേരത്തെ ഇത് ഒരു ലക്ഷമായിരുന്നു. 10 ലക്ഷത്തിലധികം വരുന്ന തുക സ്വീകരിച്ചാൽ 90 ദിവസത്തിനകം അധികൃതരെ അറിയിച്ചാൽ മതി.

ഇതിനു മുൻപ് ഒരു ലക്ഷത്തിലധികം വരുന്ന തുക സ്വീകരിച്ചാൽ 30 ദിവസത്തിനകം അറിയിക്കണമെന്നായിരുന്നു വ്യവസ്ഥ. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ്.സി.ആർ.എ) കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ മാറ്റങ്ങൾ വരുത്തി. നിയമത്തിലെ ചട്ടം ആറ്, ചട്ടം ഒമ്പത്, ചട്ടം 13 തുടങ്ങിയവയാണ് ഭേദഗതി ചെയ്തിരിക്കുന്നത്. വിദേശത്തുനിന്നും ലഭിക്കുന്ന സംഭാവന ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന് നൽകുന്നതിന് സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കും 45 ദിവസത്തെ സമയം ആണ് അനുവദിച്ചിരിക്കുന്നത്..

സംഘടന വെബ്സൈറ്റിൽ മൂന്നുമാസത്തിലൊരിക്കൽ സംഭാവന നൽകിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന ചട്ടം 13ലെ ബി നിബന്ധനയും ഇപ്പോൾ ഒഴിവാക്കി. പുതിയ ഭേദഗതി അനുസരിച്ച് വരവ് ചെലവ് കണക്കുകൾ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്ന് മുതൽ ഒമ്പതു മാസത്തിനകം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചാൽ മതിയാകും.

വിദേശ ഫണ്ട് സ്വീകരിക്കുന്ന ബാങ്ക് അക്കൗണ്ട്, പേര്, വിലാസം, സംഘടന ഭാരവാഹികൾ തുടങ്ങിയവയിലെ മാറ്റം അറിയിക്കാനുള്ള സമയപരിധി 15 ൽനിന്ന് 45 ദിവസമായും ഉയർത്തിയിട്ടുണ്ട്. 2020 നവംബറിലാണ് നിയമം കർശനമാക്കിയത്. പുതിയ ഭേദഗതിയിൽ സർക്കാർ ജീവനക്കാർക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് വിലക്കുണ്ട്. എൻ.ജി.ഒകളുടെ ഭാരവാഹികൾക്ക് ആധാറും നിർബന്ധമാക്കി.