ഒന്നരവയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് മാരക പരിക്ക്, ആന്തരികാവയവങ്ങളും തകർന്നു, പരാതിയില്ലെന്ന് കുടുംബം, ദുരൂഹം

കോഴിക്കോട്: ഒന്നരവയസ്സുകാരിയുടെ സ്വകാര്യഭാഗത്ത് മാരക പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ 22-ന് പന്നിയങ്കര സ്വദേശിയായ മാതാവും അവരുടെ അമ്മയുമാണ് കുട്ടിയെ എത്തിച്ചത്. കുട്ടിയുടെ ആന്തരികാവയവങ്ങൾ ഉൾപ്പടെ തകർന്ന അവസ്ഥയിലായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നാണ് കുടുംബം പറയുന്നത്. പരാതിയില്ലെന്നുമാണ് കുട്ടിയുടെ മാതാവ് പറഞ്ഞത്

കുട്ടിയുടെ പിതാവ് മൈസൂരിലാണെന്ന് ഇവര്‍ പറയുന്നു. പരിക്കേറ്റതിന്റെ ഫലമായ ആന്തരികാവയങ്ങള്‍ തകര്‍ന്നുപോയതിനാല്‍ അടിയന്തരമായി ശസ്ത്രക്രിയ നടത്തി. കുടലിലും മലദ്വാരത്തിനുംവരെ പരിക്കേറ്റിട്ടുണ്ട്. കൊളോസ്റ്റമി ശസ്ത്രക്രിയയ്ക്ക് വിധേയയായ കുട്ടി പീഡിയാട്രിക് ഐ.സി.യു.വില്‍ ചികിത്സയിലാണ്. കുട്ടിക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് അധികൃതർക്കും അറിയില്ല.

ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. ആശുപത്രി അധികൃതര്‍ രണ്ടുതവണ റിപ്പോര്‍ട്ടു ചെയ്‌തെങ്കിലും പോലീസ് കാര്യമായ ഇടപെടൽ നടത്തിയില്ല. കുട്ടിയുടെ സ്വകാര്യഭാഗത്ത് നിന്നുള്ള വിവിധ സാംപിളുകള്‍ ശേഖരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍, ഈ സാംപിളുകള്‍ 72 മണിക്കൂറിനുള്ളില്‍ കെമിക്കല്‍ പരിശോധനയ്ക്കായി ലാബിലെത്തിക്കേണ്ട പോലീസ് ഇത് സ്വീകരിച്ചിട്ടില്ല. സാംപിളുകള്‍ സമയത്ത് ലാബില്‍ എത്തിച്ചില്ലെങ്കില്‍ നഷ്ടപ്പെടുന്നത് സുപ്രധാനമായ തെളിവുകളാണ്.

ശിശുക്ഷേമ സമിതി (സി.ഡബ്‌ള്യു.സി.) യിലേക്ക് വിവരം കൈമാറിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചതായും അതേസമയം, തങ്ങളും സി.ഡബ്‌ള്യുയു.സി. യെ കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. കേസെടുക്കാന്‍ തക്കതായ ഒന്നും കണ്ടെത്തിയിട്ടില്ലായെന്നാണ് പോലീസിന്റെ പക്ഷം.