‘എന്നെ വിട്ടു പോകരുതെന്ന് അച്ഛന്‍ അലമുറയിട്ട്‌ പറയുമ്പോഴും അവരെന്നെ വലിച്ച് പുറത്താക്കി’; ഇര്‍ഫാനെക്കുറിച്ച് മകന്‍ ബബില്‍

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണം വലിയ ദുഖമാണ് ലോക സിനിമാ പ്രേമികള്‍ക്ക് നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ വിടപറയുന്നത്. അച്ഛന്‍ മരിച്ചതിന് ശേഷം കടുത്ത വിഷാദത്തിലൂടെ കടന്നുപോയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരത്തിന്റെ മകന്‍ ബബില്‍ ഖാന്‍. വര്‍ഷങ്ങള്‍ നീണ്ടുനിന്ന കാന്‍സര്‍ പോരാട്ടത്തിനൊടുവിലായിരുന്നു താരം മരണപ്പെട്ടത്. ഇന്ന് അദ്ദേഹം വിടപറഞ്ഞിട്ട് ഒരു വര്‍ഷമാവുകയാണ്.

അച്ഛന്‍ മരിച്ചതോടെ ആത്മഹത്യ ചിന്തയുണ്ടായെന്നും ഇപ്പോഴും അതിന്റെ ബുദ്ധിമുട്ടില്‍ നിന്ന് മുക്തനായിട്ടില്ലെന്നാണ് ബബില്‍ തുറന്ന് പറയുന്നത്. രോഗബാധിതനായിരുന്ന താരം സമയത്ത് കടുത്ത വേദന അനുഭവിച്ചിരുന്നുവെന്നാണ് ബബില്‍ പറയുന്നത്. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.

‘രോഗം സ്ഥിരീകരിച്ച സമയത്ത് വീട്ടിലേയും ആശുപത്രിയിലേയും എല്ലാ കാര്യങ്ങളും നോക്കുകയും എല്ലാം നന്നായി മുന്നോട്ടുപോകുന്നുണ്ടെന്നും ഉറപ്പാക്കുകയും ചെയ്യുകയായിരുന്നു ഞാന്‍. എന്നാല്‍ അത് വളരെ ബുദ്ധിമുട്ടായിരുന്നു. ബോധമുള്ള സമയത്ത് അച്ഛന്‍ അനുഭവിച്ച വേദന എത്രയാണെന്ന് എനിക്ക് ഊഹിക്കാന്‍ പോലുമാകില്ല. ഒരിക്കല്‍ അച്ഛന്റെ ശരീരത്തില്‍ കാതറ്റര്‍ കയറ്റുന്നതിനായി എന്നോട് മുറിക്ക് പുറത്തു പോകാന്‍ പറഞ്ഞു. പക്ഷേ അതുകേട്ട് അച്ഛന്‍ അലറുകയായിരുന്നു. ബബില്‍, എന്നെ വിട്ട് എവിടെയും പോകരുത് എന്ന് പറഞ്ഞ്.

അവര്‍ എന്നെ വലിച്ചുകൊണ്ട് പുറത്തെത്തിക്കുമ്പോള്‍ അച്ഛന്‍ എന്റെ പേര് വിളിക്കുകയായിരുന്നു. അത്രത്തോളും വേദനയും നിസ്സഹായാവസ്ഥയും ഞാന്‍ അനുഭവിച്ചിട്ടില്ല. എന്റെ പേര് വിളിച്ച് കരയുന്നതും കേട്ട് ഞാന്‍ പുറത്തു കാത്തു നിന്നു’- ബബില്‍ പറഞ്ഞു.

എന്നാല്‍ അച്ഛന്റെ മരണം തന്നെ വല്ലാതെ തകര്‍ന്നു എന്നാണ് ബബില്‍ പറഞ്ഞത്. ഞാന്‍ തകര്‍ന്നു. വിഷാദത്തിലേക്ക് കൂപ്പുകുത്തി. എനിക്കത് വിവരിക്കാന്‍ പോലുമാവില്ല. എഴുന്നേല്‍ക്കാന്‍ പോലുമായില്ല. എനിക്ക് വല്ലാതെ ആത്മഹത്യ ചിന്തയായി. എല്ലാം കഴിഞ്ഞു ഇനി ജീവിക്കാന്‍ താല്‍പ്പര്യമില്ലാതായി. ഇപ്പോഴും ഞാന്‍ അത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആ സമയത്ത് അമ്മയായിരുന്നു ധൈര്യം. അമ്മയായിരുന്നു എപ്പോഴും ഞങ്ങളുടെ കുടുംബത്തിന്റെ ബലം- ബബില്‍ കൂട്ടിച്ചേര്‍ത്തു.