കൊവിഡ് വ്യാപനത്തിനിടെ കേരളത്തെ അപകീർത്തിപെടുത്താൻ ശ്രമം: നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തു കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന വ്യാജ പ്രചാരണം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് തൊഴിലാളികൾ നിസ്വാർത്ഥമായി പ്രവർത്തിക്കുകയാണെന്നും അക്കാര്യത്തിൽ അവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിൻ കാരിയർ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിൽ വാർത്ത വന്നിരുന്നു. ടി.ബി സെന്ററിലേക്ക് എത്തിച്ച വാക്‌സിൻ ലോഡ് ഇറക്കാൻ തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടുവെന്നും അതിനാൽ ലോഡ് ഇറക്കിയില്ല എന്നുമായിരുന്നു റിപ്പോർട്ട്. എന്നാൽ വാർത്ത വ്യാജമാണെന്നും കൂലിത്തർക്കം ഉണ്ടായിട്ടില്ലെന്നും സിഐടിയു പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ വാക്‌സിൻ ലോഡുകളെല്ലാം സൗജന്യമായാണ് ഇറക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.