എന്നെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്, ജെസ്‌നയുടെ പിതാവ് പറയുന്നു

ജെസ്‌നയെ കാണാതായതു മുതല്‍ ചില കോണുകളില്‍ നിന്ന് പിതാവ്‌ ജെയിംസിനെ സംശയ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങളുണ്ടായി. ചില അജ്ഞാത സന്ദേശങ്ങളെ മുന്‍നിര്‍ത്തി ജെയിംസ് കരാര്‍ ഏറ്റെടുത്ത് നിര്‍മിക്കുന്ന ചില വീടുകളില്‍ പോലീസ് പരിശോധനയും നടത്തി. എങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് മാത്രം. ജെസ്‌നയെ കാണാതായശേഷം ആ വീട്ടിന്റെ ഒരുഭാഗത്ത് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ മുന ജെയിംസിലേക്ക് തിരിച്ചുവിടാന്‍ ചിലരെ പ്രേരിപ്പിച്ചു.

ജെസ്‌നയെ കാണാതായശേഷം അടുക്കളയോട് ചേര്‍ന്ന ഭാഗത്ത് ചില മാറ്റങ്ങള്‍ വരുത്തിയെന്ന് ജെയിംസ് സമ്മതിക്കുന്നു. കുടുംബത്തില്‍ ദുരന്തങ്ങള്‍ തുടര്‍ച്ചയായപ്പോള്‍ തിരുവനന്തപുരം സ്വദേശിയായ ഒരു സ്വാമിയുടെ നിര്‍ദേശപ്രകാരമാണ് ചില മാറ്റങ്ങള്‍ നടത്തിയത്. പോലീസ് ആ ഭാഗങ്ങളിലെല്ലാം വിശദമായ പരിശോധന നടത്തി സംശയങ്ങള്‍ ദുരീകരിച്ചിരുന്നുവെന്ന് ജെയിംസ് പറയുന്നു. തനിക്ക് ശത്രുക്കളൊന്നും ഇല്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ശത്രുക്കള്‍ ഒരുപാടുണ്ടെന്ന് മനസിലായി. മകള്‍ തിരിച്ചുവരുമെന്ന് തന്നെയാണ് ഇപ്പോള്‍ വിശ്വസിക്കുന്നതെന്നും ജെയിംസ് പറയുന്നു.