സ്ഥലകാലബോധം വീണ്ടെടുത്ത് നോക്കിയപ്പോള്‍ സ്വന്തമെന്ന് കരുതിയ പലതും പകല്‍സ്വപ്നം പോലെ മാഞ്ഞുപോയി, ജിന്‍സി ബിനു പറയുന്നു

ക്യാന്‍സര്‍ എന്ന മഹാവ്യാധിയോട് പോരാടുന്ന പലരും നമുക്ക് ചുറ്റിനുമുണ്ട്. ഇത്തരത്തില്‍ ഈ രോഗത്തോട് പടവെട്ടി ജീവിക്കുന്ന ഒരാളാണ് ജിന്‍സി ബിനു. പലപ്പോഴും തന്റെ പൊള്ളുന്ന അനുഭവങ്ങള്‍ ജിന്‍സി ഫേസ്ബുക്കിലൂടെയും മറ്റും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ജിന്‍സി പങ്കുവെച്ച ക്യാന്‍സര്‍ അനുഭവ കുറിപ്പും ശ്രദ്ധേയമാവുകയാണ്.

ജിന്‍സി ബിനുവിന്റെ കുറിപ്പ്, ക്യാന്‍സറിന് ശരീരം കീഴ്‌പ്പെടുന്നു എന്നറിഞ്ഞ നിമിഷം അതുവരെ ഉണ്ടായിരുന്ന ഞാന്‍ മരിച്ചു. കാരണം അതിനു ശേഷം ഞാന്‍ പോലും അറിയാതെ എന്നിലുണ്ടായ മാറ്റങ്ങള്‍ അത്രയ്ക്കായിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും, കൂട്ടുകാരും മാത്രമായിരുന്നു അതുവരെ എന്റെ ലോകം, ആ ലോകത്തിനപ്പുറം പുതിയ സൗഹൃദങ്ങളില്ല, പുഞ്ചിരികളില്ല. സ്‌നേഹാന്വേഷണങ്ങളില്ല പങ്കുവയ്ക്കലുകളില്ല പരിധിക്കപ്പുറം ഒന്നുമില്ലാത്ത വളരെ ചെറിയ ഒരു ലോകം? അവിടെ. എന്റെ. വീട്. എന്റെ ബന്ധങ്ങള്‍. എന്റെ സന്തോഷങ്ങള്‍. എന്റെ ചിരികള്‍ അങ്ങനെ എല്ലാം ‘എന്റെ’ ആയിരുന്നു.

പക്ഷേ പെട്ടെന്ന് ഒരു ദിവസം കൈയില്‍ കിട്ടിയ ടെസ്റ്റ് റിസള്‍ട്ട് വായിച്ചപ്പോള്‍ തലച്ചോറിലേക്കൊരു മിന്നല്‍പ്രവാഹം. ഈ വലിയ ഭൂമിയില്‍ ഞാന്‍ ഒറ്റയ്ക്കായതു പോലെ. സ്ഥലകാലബോധം വീണ്ടെടുത്ത്. തിരിച്ചറിവുകളുടെ പ്രകാശത്തിലേക്കു കണ്ണുതുറന്നു. സ്വന്തമെന്ന് കരുതിയ പലതും പകല്‍സ്വപ്നം പോലെ മാഞ്ഞുപോയി. ഇടുങ്ങിയ ലോകത്തിനപ്പുറം ഞാനൊരു പുതിയ ലോകം കണ്ടു. അവിടെ നിസഹായതയും, കണ്ണീരും,വേദനകളുമായിരുന്നു ആദ്യമൊക്കെ ഇടറിപോയി.

താങ്ങാന്‍ പരിചിതമായ കൈകളില്ല. നിനക്കു നീ മാത്രേയുള്ളൂ…ന്ന് മനസ്സ് പറയാന്‍ തുടങ്ങി. അങ്ങട് പോയി കുേേറേ ദൂരം. സൂചികുത്തലുകള്‍ മുറിപ്പെടുത്തലുകള്‍ പ്രാണവേദനയുടെ പിടച്ചിലുകള്‍ ഇതളുകളടര്‍ന്നു കോലം കെട്ട നാളുകള്‍?? അങ്ങനെ… പോയി… പോയി. ഇന്നുകളിലെത്തി… ഇവിടെ… ഞാന്‍ കാണുന്നത്…. എല്ലാ മുഖങ്ങളിലും. എന്റെ സഹോദരനെ…അമ്മയെ…പപ്പയെ.. എല്ലാവരും എനിക്കു പ്രിയപ്പെട്ട ആരോ…ആയി മാറുന്നു.. പുഞ്ചിരി പൂത്തു നിറയുന്നു??നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ നീലാകാശം തെളിയുന്നു. പങ്കുവയ്ക്കലുകളുടെ നേര്‍ത്തൊരു മഴ നനയുന്നു.

സുന്ദരമായ ഒരു ലോകത്ത് പലപ്പോഴും എത്തപ്പെടുന്നു എപ്പഴാന്നോ നമ്മുടെ ആരുമല്ലാത്തവര്‍ നമുക്ക് വേണ്ടി ഹൃദയം നീറി ഈശ്വരനോട് നിലവിളിക്കുമ്പോള്‍. ‘നിന്നെ ഞങ്ങള്‍ക്ക് തിരിച്ചു കീട്ടിയില്ലേടീീീ ന്നൊരു പറച്ചിലില്‍ അവര്‍ക്ക് മുന്നില്‍ മഞ്ഞുപോലെ അലിഞ്ഞില്ലാതെയാവും?? വര്‍ഷങ്ങള്‍ക്കിപ്പുറം കാണുമ്പോഴും സ്‌നേഹം നിറഞ്ഞ വാക്കുകള്‍ കൊണ്ട് എന്നെ തോല്‍പ്പിച്ച കണ്ടു മാത്രം പരിചയമുള്ള ചിലരെ കാണുമ്പോ. ‘മിടുക്കിയായീലോ അന്ന് മുടിയൊക്കെ പോയി കണ്ടപ്പോ. തോന്നിയ സങ്കടം ഇപ്പഴാ മാറിയത്’. ആ വാക്കുകള്‍ക്ക് പകരം വയ്ക്കാന്‍ എന്റെ കൈയില്‍ ഒന്നുമില്ലായിരുന്നു. കരയാതിരിക്കാന്‍ ഞാന്‍ വല്ലാതങ്ങട് പ്രയാസപ്പെട്ടു.

സത്യായിട്ടും…. ഇതൊക്കെ. എനിക്ക് എത്രയേറെ ചന്തോയമാന്നോ. നമ്മളെ വെറുക്കുകയും, കുറ്റപ്പെടുത്തുകയും, ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ബന്ധങ്ങളേക്കാള്‍. എത്രയോ വലുതാണ്… ബന്ധങ്ങളുടെ യാതൊരു കെട്ടുപാടുകളുമില്ലാതെ…. തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത പരിശുദ്ധമായ സ്‌നേഹങ്ങള്‍. #നമുക്ക്ബപ്രിയമുള്ളവരെയല്ലബനമ്മളെ #പ്രിയമുള്ളവരെബതിരിച്ചറിഞ്ഞാല്‍
#നമ്മുടെബലോകംബപ്രിയമുള്ളതാവും