പ്രീഡിഗ്രി തോറ്റു നിന്നപ്പോള്‍ ബസില്‍ കണ്ടക്ടറായി, സിനിമയ്ക്ക് മുമ്പുള്ള ജീവിതം പറഞ്ഞ് ജോണി ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായിരുന്നു ജോണി ആന്റണി. സംവിധാന സഹായി ആയി എത്തിയ അദ്ദേഹം പിന്നീട് സ്വതന്ത്ര സംവിധായകനായി. ഇപ്പോള്‍ അഭിനയത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ജോണി ആന്റണി. സിഐഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, ഇന്‍സ്‌പെക്ടര്‍ ഗരുഡ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ ജോണി സംവിധാനം ചെയ്തു. 2018ല്‍ ശിക്കാരി ശംഭുവിലൂടെ തുടങ്ങിയ അഭിനയം അയ്യപ്പനും കോശിയിലും എത്തി നില്‍ക്കുകയാണ്.

ഇപ്പോള്‍ സിനിമയ്ക്ക് മുമ്പുള്ള തന്റെ തൊഴിലിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ജോണി ആന്റണി. പ്രീഡിഗ്രി തോറ്റ് നിന്നപ്പോള്‍ സ്വകാര്യ ബസില്‍ ജോലിക്ക് കയറുകയും പിന്നീട് സംഭവിച്ച കാര്യങ്ങളുമാണ് അദ്ദേഹം തുറന്ന് പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജോണി ആന്റണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജോണി ആന്റണിയുടെ വാക്കുകള്‍ ഇങ്ങനെ;

‘പ്രീഡിഗ്രി തോറ്റു നിന്നപ്പോഴാണ് നാട്ടുകാരനായ ജോയി മോന്റെ ഗ്രേസ് ബസില്‍ കണ്ടക്ടറായത്. മീശ കുരുക്കാത്ത കണ്ടക്ടര്‍ നാട്ടുകാര്‍ക്കൊരു അതിശയമായിരുന്നു. കോട്ടയം എരുമേലി റൂട്ടിലായിരുന്നു ഞാന്‍ ജോലി ചെയ്തത്. എരുമേലിയിലാണ് സ്റ്റേ. സെക്കന്റ് ഷോയ്ക്ക് ഡ്രൈവറെയും ക്ലീനറെയും നിര്‍ബന്ധിച്ച് സിനിമയ്ക്ക് കൊണ്ടുപോയത് ഞാനാണ്. തിരിച്ചെത്തിയപ്പോള്‍ മ്യൂസിക് സിസ്റ്റം ആരോ അടിച്ചോണ്ട് പോയി. പോലീസ് വന്നപ്പോള്‍ ഉണരാത്തതിനാല്‍ മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് എന്നെ ഉണര്‍ത്തിയത്. എഴുന്നേറ്റ പാടേ എസ്‌ഐയുടെ കമന്റ് ഇവനൊക്കെയല്ലേ വണ്ടിയുടെ സെറ്റ് അല്ല ചേസ് ആയാലും അത്ഭുതപ്പെടേണ്ട. ബസില്‍ ജോലി ചെയ്യുമ്‌ബോള്‍ നല്ല തിരക്കായിരുന്നു. എനിക്കിച്ചിരി ആത്മാര്‍ഥത കൂടുതലായിരുന്നു. 300 രൂപ വരേണ്ട ഒരു ചാലിന് 296 ഒക്കെയേ ചിലപ്പോള്‍ കിട്ടൂ. അപ്പോള്‍ നാല് രൂപ ഞാന്‍ കയ്യില്‍ നിന്ന് എഴുതികളയും. എന്റെ നാലു പോയാലും ജോയി മോന് സന്തോഷമാകണം അത്രേയുള്ളൂ’