ജോളി കോയമ്പത്തൂരില്‍ പോയത് ജോണ്‍സണെ കാണാന്‍, രണ്ട് ദിവസം താമസിച്ചു; വിവരങ്ങള്‍ പൊലീസിന്

ജോളി കോയമ്പത്തൂരിലേക്ക് തനിയെ നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനായാണ് ജോളി കോയമ്പത്തൂര്‍ക്ക് പോയതെന്നും രണ്ടു ദിവസം അവിടെ താമസിച്ചെന്നും പൊലീസ് പറയുന്നു. ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്.

ജോണ്‍സണും ജോളിയും ബാംഗളൂരുവില്‍ പോയതായും പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ഓണക്കാലത്ത് ജോളി രണ്ടുദിവസം കോയമ്പത്തൂരില്‍ പോയതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്ബത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.
ഓണക്കാലത്ത് ജോളി വീട്ടിലില്ലായിരുന്നെന്ന് മകന്‍ റോമോ പൊലീസിന് മൊഴി നല്‍കിയിരുന്നു. കട്ടപ്പനയിലെ വീട്ടിലേക്ക് പോകുന്നെന്നാണ് പറഞ്ഞതെന്നും മകന്‍ അറിയിച്ചിരുന്നു.എന്നാല്‍, ജോളി കട്ടപ്പനയിലെ വീട്ടില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും അവിടെനിന്ന് കോയമ്ബത്തൂരിലേക്കാണ് പോയതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു.വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനാണ് ജോളി കോയമ്ബത്തൂരിലേക്ക് പോയതെന്നാണ് പിന്നീട് പൊലീസ് അന്വേഷണം നടത്തിയത്.

ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നല്‍കിയിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണ്‍ വിളിച്ചവരില്‍ ഒരാള്‍ ജോണ്‍സണാണ്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്‍സണ്‍ മൊഴി നല്‍കിയിരുന്നു.